സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച

വഖഫ് ബോർഡ്‌ നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Full View

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ഐ.യു.എം.എല്ലിന്‍റെ ഭാഗത്ത് നിന്ന് ഉയർന്നത് നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മുസ്‍ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനം ഒന്നും അറിയിച്ചിരുന്നില്ല.

അതേസമയം, തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‍ലിം ലീഗും വിവിധ മുസ്‍ലിം സംഘടന നേതാക്കളും അറിയിച്ചു. 

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള ബിൽ നേരത്തേ നിയമസഭയിൽ പാസാക്കുകയും ഗവർണർ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയും മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ, സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതു സംബന്ധിച്ച് മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ, ചർച്ച നീണ്ടു പോകുകയായിരുന്നു. നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ സംഘടനകൾ വീണ്ടും പ്രതിഷേധമുയർത്തി. പിന്നാലെയാണ് ഏപ്രിൽ 20ന് മുസ് ലിം സംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്.

Tags:    
News Summary - Appointment of Waqf Board; will withdraw the government's decision -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.