അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മഴ; തിരച്ചിലിനായി നാവികസേന ഹെലികോപ്റ്ററും, പ്രതിഷേധവുമായി നാട്ടുകാർ

ആറ്റിങ്ങൽ: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ തിരച്ചിലിന് തിരിച്ചടിയായി മഴ തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്.

തിരച്ചിലിനായി നാവികസേനയുടെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്. നിലവിൽ തീരസംരക്ഷണ സേനയുടെ ചെറുവിമാനം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികൾ വലയിൽ കുരുങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ബോട്ടപകടത്തിൽ മുസ്തഫ (18), ഉസ്മാൻ (21), സമദ് (40) എന്നിവരെയാണ് കാണാതായത്.

രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പെരുമാതുറയിൽ റോഡ് ഉപരോധിച്ചു. ചിറയൻകീഴ് എം.എൽ.എ വി. ശശിയെ തടഞ്ഞു. എം.എൽ.എയുടെ കാർ കടത്തിവിടാൻ പ്രതിഷേധക്കാർ തയാറായില്ല. രക്ഷാപ്രവർത്തനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി ഇന്നലെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു. വർക്കല വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (59), വർക്കല വിളബ്ഭാഗം സ്വദേശി നിസാമുദ്ദീൻ (65) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട നവാസ് (45), ഷൈജു (40), ഇബ്രാഹിം (39), നാസിം (33), യൂസഫ് (30), അഹദ് (50), റഷീദ് (34) എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയും ചികിത്സയിലാണ്.

വർക്കല ചിലക്കൂർ സ്വദേശി കഹാറിന്‍റെ ഉടമസ്ഥതയിലുള്ള 'സഫ മർവ' ബോട്ടാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനത്തിനു പോയി കടലിൽ നിന്ന് തിരികെ കരയിലേക്ക് കയറവെ, മുതലപ്പൊഴി ഹാർബറിന്‍റെ പൊഴിമുഖത്ത് ബോട്ട് മറിയുകയായിരുന്നു. ശക്തമായ കാറ്റിൽപെട്ടായിരുന്നു അപകടം.

23 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർ നീന്തി രക്ഷപ്പെട്ടു. ബോട്ടുടമ കഹാറും നീന്തിക്കയറി. 11 പേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തടസപ്പെട്ടു. നിസാമുദ്ദീന്‍റെയും ഷാനവാസിന്‍റെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - anchuthengu muthalapozhi boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.