അഞ്ചൽ: അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ സമയനിഷ്ഠ പാലിക്കുന്നില്ലെന്നാരോപിച്ച് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു ഓഫീസിൻറെ ഗേറ്റടച്ച് ക്ലോക്കുമായി പ്രതിഷേധിച്ച സംഭവത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. ജീവനക്കാരുൾപ്പെടെയുള്ളവരെ തടഞ്ഞ് ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് കാട്ടിയാണ് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. പരാതിയിന്മേൽ പൊലീസ് നടപടിയാരംഭിച്ചു.
വിവാദ സമരവുമായി ബന്ധപ്പെട്ട് ചന്ദ്രബാബുവിനോട് സി.പി.എം ഏരിയാ സെക്രട്ടറി വിശദീകരണം ചോദിച്ചു. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ പരസ്യ പ്രതിഷേധം നടത്തിയത് പാര്‍ട്ടിക്കും പഞ്ചായത്ത് ഭരണസമിതിക്കും അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
പാര്‍ട്ടിയുമായോ, പഞ്ചായത്തിലെ സഹ മെമ്പർമാരോടോ ഇങ്ങനെ ഒരു പ്രതിഷേധത്തെക്കുറിച്ച് ചന്ദ്രബാബു പറഞ്ഞിരുന്നില്ലത്രേ. സെക്രട്ടറിയോടോ ഭരണസമിതി യോഗത്തിലോ രേഖാമൂലമോ അല്ലാതെയോ പരാതി നല്‍കാതെ ഏകപക്ഷീയമായ തീരുമാനത്തില്‍ നടത്തിയ പ്രതിഷേധം അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
ചന്ദ്രബാബുവിന്‍റെ പ്രതിഷേധം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ പാര്‍ട്ടിയും ഇടതുമുന്നണിയും പഞ്ചായത്ത് ഭരണസമിതിയും വെട്ടിലായിരുന്നു. തുടര്‍ന്നാണ് സി.പി.എം ഏരിയാകമ്മറ്റിയംഗം കൂടിയായ ചന്ദ്രബാബുവിനോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.