കോതമംഗലം: പഴയ ആലുവ-മൂന്നാർ റോഡ് സന്ദർശിച്ച് വനംമന്ത്രി ഷിബു ബേബി ജോൺ. ഷിബു തെക്കുംപുറം എം.എൽ.എയും ഡീൻ കുര്യാക്കോസ് എം.പിയും കർമസമിതിയും മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ രാജപാതയിൽ സന്ദർശനം നടത്തിയത്.
രാവിലെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബിയിൽനിന്ന് വനംമന്ത്രി, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഷിബു തെക്കുംപുറം, എഫ്. രാജ, കുട്ടംപുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരായ പി.സി.സി.എഫ് എൽ. ചന്ദ്രശേഖർ (ഫോറസ്റ്റ് മാനേജുമെന്റ്), പി.പി. പ്രമോദ് സി.സി.എഫ് (ഫീൽഡ് ഡയറക്ടർ കോട്ടയം), സി.സി.എഫ് (എച്ച്.ആർ.സി) ഡി.കെ. വിനോദ്കുമാർ, ആർ. ആടലരശൻ സി.സി.എഫ് (സെൻട്രൽ സർക്കിൾ), ഡി.എഫ്.ഒമാരായ എ.വി.ജി. കണ്ണൻ, പി. കാർത്തിക്, സാജു വർഗീസ്, സൂരജ്‌ബെൻ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ എൻ.കെ. അജയഘോഷ് എന്നിവരും മന്ത്രിക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെ 8.30ന് വനംവകുപ്പിന്റെ വാഹനത്തിൽ പീണ്ടിമേട് മേഖലയിലേക്ക് യാത്ര ആരംഭിച്ചത്. പൂയംകുട്ടിയിൽനിന്ന് രാജപാതയിലൂടെ ഏഴുകിലോമീറ്റർ സഞ്ചരിച്ചു. പീണ്ടിമേട്ടിലെ കെ.എസ്.ഇ.ബിയുടെ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും മെറ്റലിട്ട പാതയും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. സന്ദർശനശേഷം 11ന് തട്ടേക്കാട് ഫോറസ്റ്റ് ഐ.ബിയിൽ തിരിച്ചെത്തി. രാജപാത വിഷയവും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വനാതിർത്തി മേഖലകളിലെ കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങളും വിശദമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്താനാണ് സന്ദർശനത്തിന് ശേഷം ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചത്.
അതേസമയം, സംസ്ഥാന സർക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിന് സോളാർ ഫെൻസിങ് ശൃംഖല 3,000 കിലോമീറ്ററായി വിപുലീകരിക്കും. കോതമംഗലം മേഖലയിൽ 400 മീറ്റർ എലി ഫെൻസിങ് (ആനവേലി) പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും. വയനാട് 70 മീറ്റർ സ്ഥലത്ത് പരീക്ഷിച്ച് വിജയിച്ചതാണിത്. വരുന്ന ബജറ്റ് മുതൽ ഇതിന്റെ തുടക്കം കാണാമെന്നും സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.