മലപ്പുറം/കോഴിക്കോട്: നാടണയാൻ മോഹിച്ച് വരുന്നതിനിടയിൽ ജീവനറ്റുപോയവർക്ക് അർഹമായ അന്ത്യയാത്രകൾപോലും നൽകാനാവാതെ നാട് തേങ്ങി.
നോവിൽ പൊതിഞ്ഞ അവസാന യാത്രകളിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാനായത് അടുത്ത ബന്ധുക്കൾക്കും കുടുംബത്തിനും മാത്രമായിരുന്നു. അന്യരെപ്പോലെ അവർ വിടപറയുന്നത് അകലെനിന്ന് നോക്കിക്കാണാനായിരുന്നു നാട്ടുകാരുടെ വിധി.
ശനിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളർന്ന അപകടത്തിൽ 18 പേരാണ് മരിച്ചത്്. 14 മുതിര്‍ന്നവരും നാല് കുട്ടികളും.
കോഴിക്കോട്ടുകാരായ ഒമ്പതും മലപ്പുറത്തുകാരായ നാലും പാലക്കാട്ടെ മൂന്നുപേരുമാണ്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് ദുരന്തത്തിൽപെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. വിവിധ ആശുപത്രികളിലായി 149 പേര് ചികിത്സയിലുണ്ട്.
23 പേര് ആശുപത്രി വിട്ടു. 23 പേരുടെ നില ഗുരുതരമാണ്. പൈലറ്റും മുംബൈ സ്വദേശിയുമായ ദീപക് ബസന്ത് സാഠെ (62), സഹ പൈലറ്റ് യു.പി മഥുര സ്വദേശി അഖിലേഷ് കുമാർ (32), പാലക്കാട് ചെർപ്പുളശ്ശേരി മുണ്ടക്കോട്ടുകുറുശ്ശി മോളൂർ വി.പി. മുഹമ്മദ് റിയാസ് (24), മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ സെയ്തുട്ടിയുടെ മകൻ ഷഹീർ സെയ്ദ് (38),
തിരൂർ നിറമരുതൂർ മരക്കാട്ട് ശാന്ത (59),എടപ്പാൾ കോെലാളമ്പ് ലൈലാബി (51), നാദാപുരം മനാൽ അഹമ്മദ് (25), കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35), ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ചേരിക്കാപറമ്പിൽ രാജീവൻ (61),
വളാഞ്ചേരി കുളമംഗലം വാരിയത്ത് സുധീർ (45), കോഴിക്കോട് നടുവണ്ണൂർ കുന്നോത്ത് ജാനകി (55), കോഴിക്കോട് തിരൂർ മാവുംകുന്ന് കല്ലിങ്ങൽ കീഴടത്തിൽ ഷെസ ഫാത്തിമ (രണ്ട്), കോഴിക്കോട് കക്കട്ടിൽ പീടികക്കണ്ടിയിൽ രമ്യ മുരളീധരൻ (32), മകൾ ശിവാത്മിക (അഞ്ച്), പാലക്കാട് മണ്ണാർക്കാട് ആയിശ ദുഅ (രണ്ട്), കോഴിക്കോട് മേരിക്കുന്നിലെ ഷാഹിറ ബാനു (29), മകൻ അസം മുഹമ്മദ് ചെമ്പായി (ഒന്ന്), കോഴിക്കോട് ഷെനോബിയ (40) എന്നിവരാണ് മരിച്ചത്.
മരിച്ച പൈലറ്റുമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
അന്വേഷണം തുടങ്ങി; രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തു
കരിപ്പൂർ: വിമാനാപകടത്തെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്ന് രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തു.
വ്യോമയാന വിദഗ്ധർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിമാനത്താവള അതോറിറ്റി, ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തുടങ്ങിയവയുടെ സഹകരണത്തോെടയാണ് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തത്.
ഇത് പരിശോധിച്ച് അപകട കാരണം കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.