എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിലെ നിയമനം അധ്യാപക ബാങ്കില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്താന്‍ കേരള വിദ്യാഭ്യാസചട്ടത്തില്‍ (കെ.ഇ.ആര്‍) ഭേദഗതി വരുത്തി ഉത്തരവായി. ഭേദഗതി സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന രീതിയിലാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍, ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍ക്ക് കീഴിലെ സ്കൂളുകളിലേക്ക് ഇഷ്ടമുള്ള അധ്യാപകനെ ഏത് ജില്ലയിലെ അധ്യാപക ബാങ്കില്‍നിന്നും തെരഞ്ഞെടുക്കാനുള്ള അവകാശം മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതര മാനേജ്മെന്‍റ് സ്കൂളുകള്‍ അതത് ജില്ലയിലെ ബാങ്കില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സംരക്ഷിത അധ്യാപകനെയാണ് നിയമിക്കേണ്ടത്.

1979 മേയ് 22നു ശേഷം തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ (ന്യൂ സ്കൂള്‍) അപ്ഗ്രേഡിങ്ങിലൂടെയോ പുതുതായി വന്നതോ ആയ സെക്ഷനില്‍ ഉണ്ടാകുന്ന എല്ലാത്തരം ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് സംരക്ഷിത അധ്യാപരെ മാത്രമേ ഭേദഗതി പ്രകാരം നിയമിക്കാനാവൂ. 1979നു ശേഷം എല്‍.പി സ്കൂള്‍ യു.പി ആയി അപ്ഗ്രേഡ് ചെയ് ല്‍ ഇനിയുണ്ടാകുന്ന ഒഴിവുകളിലേക്കെല്ലാം സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തും. പുതിയ സ്കൂള്‍ തുടങ്ങിയതാണെങ്കിലും ഇതേ രീതിയായിരിക്കും പിന്തുടരുക. 2016 ജനുവരി 29ന് മുന്‍കാല പ്രാബല്യമുള്ളതാണ് ചട്ടഭേദഗതി.  

അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം ഇനി മാനേജര്‍മാര്‍ നിയമനം നടത്തേണ്ടത്.  ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ളെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണം. 1979നു മുമ്പുള്ള സ്കൂളുകളില്‍ രണ്ട് അധിക തസ്തികകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ 1:1 എന്ന അനുപാതത്തില്‍ ആദ്യ തസ്തികയിലേക്ക് അധ്യാപക ബാങ്കില്‍നിന്നായിരിക്കണം നിയമനം. സംരക്ഷിത അധ്യാപകരെ നിയമിച്ച തസ്തികയില്‍ ഒഴിവ് വന്നാല്‍ മറ്റൊരു സംരക്ഷിത അധ്യാപകനെയായിരിക്കണം നിയമിക്കേണ്ടത്. അധ്യാപക ബാങ്കില്‍നിന്ന് നിയമനം ലഭിക്കുന്ന സംരക്ഷിത അധ്യാപകര്‍ക്ക് മാതൃവിദ്യാലയ മാനേജ്മെന്‍റിന് കീഴിലെ മറ്റ് സ്കൂളുകളില്‍ ഭാവിയില്‍ വന്നേക്കാവുന്ന ഒഴിവുകളിലേക്ക് അവകാശമോ മുന്‍ഗണനയോ ഉണ്ടായിരിക്കില്ല.

ബന്ധപ്പെട്ട വിഷയത്തില്‍ റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ അധ്യാപകരില്ളെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് ഡി.പി.ഐയുടെ അനുമതിയോടെ മാനേജര്‍ക്ക് നിയമനം നടത്താം. മറ്റ് ജില്ലകളിലെ അധ്യാപക ബാങ്കുകളിലും അധ്യാപകരില്ലാത്ത സാഹചര്യത്തില്‍ ഡി.പി.ഐയുടെ അനുമതിയോടെ മാനേജര്‍ക്ക് നേരിട്ട് നിയമനം നടത്താം. ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെന്‍റുകള്‍ ബാങ്കില്‍നിന്ന് നിയമിക്കുന്ന സംരക്ഷിത അധ്യാപകരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവരുടെ മറ്റ് സ്കൂളിലേക്ക് മാറ്റാന്‍ പാടില്ല. സംരക്ഷിത അധ്യാപകരുടെ നിയമനം, പുനര്‍വിന്യാസം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ യോജിച്ച മാറ്റങ്ങളോടെ എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ കാര്യത്തിലും ബാധകമായിരിക്കും.  
കെ.ഇ.ആര്‍ ഭേദഗതിയില്‍ ന്യൂനപക്ഷ അവകാശ ലംഘനമില്ളെന്ന നിലപാടില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലേയും അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തുന്നതില്‍ ന്യൂനപക്ഷ അവകാശ ലംഘനമില്ളെന്ന നിലപാടില്‍ സര്‍ക്കാര്‍. ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍ക്ക് കീഴിലെ സ്കൂളുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കുന്നത് ഭരണഘടനപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാടുമായി മുന്നോട്ടുപോകുന്നത്.

കെ.ഇ.ആര്‍ ഭേദഗതിയുടെ പരിധിയില്‍ ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍ വരില്ളെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിജ്ഞാപനം ഇറങ്ങിയപ്പോള്‍ പരിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി. ഇത്തരം മാനേജ്മെന്‍റുകള്‍ക്ക് ഇഷ്ടമുള്ള അധ്യാപകനെ അധ്യാപക ബാങ്കില്‍നിന്ന് നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്ത് ഗവ. സ്കൂളുകളെപോലെ എയ്ഡഡ് സ്കൂളുകളിലെയും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആണ് ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്കൂളുകള്‍ എന്നനിലയിലാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധിക തസ്തികകളിലേക്ക് ബാങ്കില്‍നിന്ന് നിയമനം നടത്തുന്നതെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.

1979 മേയ് 22നു ശേഷം വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ പുതിയ തസ്തികകളിലേക്ക് സര്‍ക്കാറിന് നിയമനാധികാരമുണ്ടെന്നും ഇത്തരമൊരു കരാര്‍ പ്രകാരമാണ് അന്ന് സ്കൂളുകള്‍ അനുവദിച്ചതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.  എന്നാല്‍, വിജ്ഞാപനം ഇറങ്ങിയാല്‍ ഇതിനെ കോടതിയില്‍ നേരിടാനിരിക്കുകയാണ് ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍.

Tags:    
News Summary - aided school teachers posting in teachers bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.