ആലപ്പുഴ: ആഫ്രിക്കൻ പന്നിപ്പനി ആലപ്പുഴയിലും സ്ഥിരീകരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ ഫാമിലെ പന്നികൾക്കാണ് രോഗം കണ്ടെത്തിയത്. ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊല്ലുന്ന നടപടി തിങ്കളാഴ്ച തുടങ്ങും. നിലവിൽ പ്രദേശത്ത് കണ്ടെത്തിയ 13 പന്നികളെയാണ് ആദ്യംകൊല്ലുക. 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് മേഖലകളിലും മുൻകരുതലെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് നിർദേശിച്ചു.
പന്നി, പന്നിമാംസം, പന്നി ഉൽപന്നങ്ങൾ, തീറ്റ എന്നിവയടക്കം രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ഈപ്രദേശത്ത് പന്നികളുടെ വിൽപനയും വിതരണം നടത്തുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്. തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിൽനിന്ന് രണ്ടുമാസത്തിനിടെ പന്നികളെ പുറത്തേക്ക് കൊണ്ടുപോയതും അന്വേഷിക്കും. തദ്ദേശസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ എന്നിവരുൾപ്പെട്ട ദ്രുതകർമസേന രൂപവത്കരിച്ചു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെയും അതിർത്തി പ്രദേശമായ കോട്ടയം ജില്ലയിലെയും പഞ്ചായത്തുകൾ നിരീക്ഷണത്തിൽ. കടക്കരപ്പള്ളി, പട്ടണക്കാട്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല നഗരസഭ, ചേന്നംപള്ളിപ്പുറം, മാരാരിക്കുളം വടക്ക്, വയലാർ, തണ്ണീർമുക്കം എന്നിവയാണ് ജില്ലയിലുള്ളത്. കോട്ടയം ജില്ലയിലെ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം, ടി.വി.പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളും രോഗനിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ സംയുക്ത പരിശോധന നടത്തും.
വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഇത് മനുഷ്യരിലേക്ക് പകരില്ല. ആഫ്രിക്കന്‍ പന്നിപ്പനിക്ക് ചികിത്സ ലഭ്യമല്ല. അതിനാല്‍ കര്‍ശന നടപടിയിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പന്നികളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കണം.
ഒരു പ്രത്യേക പ്രദേശത്ത് രോഗം പിടിപെട്ടാല്‍ പന്നികളെ കൊല്ലുകയെന്നതാണ് ഏകമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.