മട്ടാഞ്ചേരി: കൃത്യസമയത്ത് ജോലിക്കെത്താൻ സൗകര്യമില്ലാത്തതിനാൽ മാനസികമായി തകർന്ന കണ്ണമാലി സ്വദേശി ആദിത്യന് കൈത്താങ്ങായി ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജ്മലെത്തി. ബൈക്ക് വാങ്ങാൻ പണം കൈമാറിയപ്പോൾ ആദിത്യെൻറ കണ്ണുകളിൽ സന്തോഷത്തിളക്കം.
20കാരൻ ആദിത്യന് ആകെയുള്ള വരുമാനമാണ് വൈറ്റിലയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജോലി. എന്നാൽ, കണ്ണമാലിയിൽനിന്ന് ആ ഭാഗത്തേക്ക് ഒരു ബസ് മാത്രമേയുള്ളൂ. അത് എത്തുമ്പോഴാകട്ടെ ഒമ്പത് മണിയാകും. ജോലിക്ക് കയറേണ്ടതും ഒമ്പതിന്. രാവിലെ പത്രവിതരണവും കഴിഞ്ഞാൽ ജോലി സ്ഥലത്ത് കൃത്യമായി എത്താൻ ബൈക്ക് വേണം. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയാൽ കിട്ടുന്നത് മാസം 5000 രൂപ. ഇത് ഒന്നിനും തികയില്ല. ഇടിഞ്ഞുവീഴാറായ വീട് നന്നാക്കാനുള്ള തന്ത്രപ്പാടിലാണിവർ.
പഴയ ബൈക്ക് നോക്കിവെച്ചെങ്കിലും 8000 രൂപ വേണമായിരുന്നു. ലോക്ഡൗൺ മൂലം ജോലിക്ക് പോകാൻ കഴിയാത്തതും പ്രതിസന്ധിയായി. ബൈക്ക് ഉണ്ടെങ്കിൽ പാർട്ട് ടൈം ജോലികൂടി ചെയ്ത് വീട്ടുകാരെ സഹായിക്കാൻ പറ്റും. പണമില്ലാത്തതിനാൽ ആകെ തകർന്ന് വീട്ടിലിരിപ്പായിരുന്നു.
ഈ സമയത്താണ് കൊച്ചി പൊലീസ് കൺട്രോൾ റൂമിൽനിന്ന് കണ്ണമാലിയിലെ മറ്റൊരു വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എ.എസ്.ഐ അജ്മലും കൂട്ടരും എത്തുന്നത്. ആദിത്യെൻറ വിവരം അറിഞ്ഞപ്പോൾ വീട്ടിലെത്തി. ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. ബൈക്ക് വാങ്ങാനുള്ള തുക നൽകാമെന്നേറ്റു. ബുധനാഴ്ച അജ്മൽ പണം ആദിത്യന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.