കൊച്ചി: അക്യുപങ്ച്വർ ചികിത്സ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ നടപടികൾ നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. ക്ലിനിക്കുകളിൽ പൊലീസും മറ്റും നടത്തുന്ന തുടർച്ചയായ പരിശോധനകൾക്കെതിരെ പാലക്കാട് ആസ്ഥാനമായ അക്യുപങ്ച്വർ ജോയന്റ് കൗൺസിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സംശയത്തിന്റെ പേരിൽ പോലും അക്യുപങ്ച്വർ ചികിത്സ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസടക്കം പരിശോധനകൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഇത് ക്ലിനിക്കുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. അക്യുപങ്ച്വർ ചികിത്സ ശാസ്ത്രീയമാണ്. കേന്ദ്രസർക്കാർ 2019ൽ നിയോഗിച്ച സമിതി ഇതുവരെ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
ബന്ധപ്പെട്ട കേന്ദ്ര അതോറിറ്റിയും സമിതിയും അന്തിമ തീരുമാനമെടുക്കുംമുമ്പ് ഹരജിക്കാരുടെ ഭാഗംകൂടി കേൾക്കണമെന്ന് കോടതി നിർദേശിച്ചു. അതുവരെ അക്യുപങ്ച്വർ ചികിത്സ കേന്ദ്രങ്ങൾ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്ന് മാത്രം പൊലീസിന് പരിശോധിക്കാം. നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.