നടിയെ ആക്രമിച്ച കേസ്: കാവ്യ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം അറിയിച്ച് ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നൽകി. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.

ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യക്ക് ക്രൈം ബ്രാഞ്ച് അവസരം നല്‍കിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈബ്രാഞ്ച് വ്യക്തമാക്കിയത്. ചെന്നൈയിലുള്ള കാവ്യാ മാധവന്‍ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു കാവ്യക്ക് നോട്ടീസിലൂടെ നൽകിയ നിർദേശം.

നാളെ കാവ്യയെയും സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരുന്നത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.

ദിലിപിന്‍റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരജ് പറയുന്നത്. ഇതോടെ, നടിയെ ആക്രമിച്ച കേസിൽ കാവ്യക്ക് ശബ്ദരേഖ കുരുക്കാകുമോയെന്ന ചോദ്യം ശക്തമാണ്. നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്്ച നടക്കുന്ന ചോദ്യം ചെയ്യൽ നിർണായകമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Tags:    
News Summary - Actress attack case: Kavya Madhavan will not appear for questioning tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.