തിരുവനന്തപുരം: ടാക്സി ഡ്രൈവർക്കെതിരെ വർഗീയവും അധിക്ഷേപകരവുമായ പരാമർശം നടത്തിയതിന് നടൻ ജയകൃഷ്ണനെതിരെ കേസെടുത്തു. ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ കർണാടക ഉർവ പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മംഗളൂരുവിൽ നടൻ ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവരും യാത്രക്കായി ഊബർ ടാക്സി വിളിക്കുന്നു. പിക്കപ്പ് വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നൽകിയത്. ടാക്സി ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു.
സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും ആക്രോശിച്ചതായി പരാതിയിൽ പറയുന്നു. മാത്രമല്ല, തന്‍റെ മാതാവിനെ പറഞ്ഞ് മലയാളത്തിൽ അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നും ഡ്രൈവർ പരാതിപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ ഉർവ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 352, 353(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.