തിരുവനന്തപുരം: ഉത്സവ സീസണിൽ യാത്രക്കാരില്‍നിന്ന് അമിതനിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസുകൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
ഈസ്റ്റർ, വിഷു, പെരുന്നാൾ എന്നിവ പ്രമാണിച്ച് സംസ്ഥാനാനന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തരയോഗം ചേര്‍ന്നത്. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം ബസ് ഉടമകൾക്കായിരിക്കും.
ഉത്സവ സീസണിലെ വാഹന പരിശോധനക്കായി സ്ക്വാഡ് രൂപവത്കരണത്തിന് ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ ശനിയാഴ്ച പ്രത്യേകയോഗം ചേരും.
കോൺട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവർണറിലും ജി.പി.എസിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലുമധികം വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശം നൽകി.
അവധിക്കാലവും ഉത്സവ സീസണും പ്രമാണിച്ച് കൂടുതൽ ബസ് സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.