പ്രതി മുഹമ്മദ് റോഷൻ
പെരിന്തൽമണ്ണ: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാ കേസ് പ്രതിയായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അങ്ങാടിപ്പുറത്തെ വീട്ടിൽനിന്ന് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
വ്യാജ ചിത്രം കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങളെ പെരിന്തൽമണ്ണയിലെ മാളിലേക്ക് വിളിച്ച് അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ച് 15 കോടി ആവശ്യപ്പെട്ടു. എന്നാൽ, ഇത് നിരസിച്ചതോടെ വ്യാജ ഐ.ഡിയിലൂടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ മുസ്‍ലിം ലീഗ് പൊലീസിൽ പരാതി നൽകുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഹമ്മദ് റോഷനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മൂന്നുമാസം മുമ്പ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമങ്ങൾ ഇയാൾ ആരംഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് ജനുവരി 31ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങളെയും സുഹൃത്തിനെയും വിളിച്ചുവരുത്തി സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് മോർഫ് ചെയ്ത ഫോട്ടോ വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഫോട്ടോയുടെ കൂടെയുള്ള കുറിപ്പിൽ സാദിഖലി തങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുസ്‍ലിം ലീഗ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.