കാക്കനാട്: ആഡംബര കാറുകളുടെ ഡീലര്‍ഷിപ് വാഗ്ദാനം നടത്തി ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലായ പ്രതി ജില്ല ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. അലഹബാദ് ഗോവിന്ദ്പൂര്‍ സ്വദേശി പ്രദീപ് പാണ്ഡെയാണ് (38) കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് സെല്ലില്‍നിന്ന് പുറത്തിറക്കിയ പ്രതി ശുചിമുറിയില്‍ കയറി ബ്ലേഡ് കൊണ്ട് കൈതണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഒച്ച കേട്ട് ഓടിയെത്തിയ ജയില്‍ വാര്‍ഡനും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന് കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതി ജയില്‍ അധികൃതരോട് പറഞ്ഞു.
കൊച്ചിയിലെ സെക്യൂരിറ്റി ഏജന്‍സി ഉടമക്ക് ബി.എം.ഡബ്ല്യു, ഓഡി കാറുകളുടെ ഡീലര്‍ഷിപ് വാഗ്ദാനം നല്കി 1.39 കോടി തട്ടിയ കേസിലെ മൂന്നാം പ്രതിയായ ഇയാളെ സെന്‍ട്രല്‍ സി.ഐ എ. അനന്തലാലിെൻറ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ആഡംബര കാറുകളുടെ ഡീലര്‍ഷിപ് തുടങ്ങുന്നതിനുള്ള സ്ഥലം പരിശോധിക്കാന്‍ ഓഡികാറിെൻറ മാനേജര്‍ ചമഞ്ഞ് എത്തിയിരുന്നത് പ്രദീപ് പാണ്ഡെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജില്ല ജയിലില്‍ റിമാന്‍ഡിലായത്.
ഒന്നാം പ്രതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി പ്രകാശ് എസ്. നായർ, നാലാം പ്രതി പ്രകാശിെൻറ ഭാര്യ ശ്രീലത, രണ്ടാം പ്രതി ഇടുക്കി വാഗമണ്‍ സ്വദേശി ജുബി മാത്യു എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രകാശ് എസ്. നായർ, ജൂബി മാത്യു എന്നിവര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.