ഗെയിൽ: ''മുതലെടുപ്പ് നടത്താൻ മതമൗലികവാദ ശക്തികൾ ശ്രമിച്ചു, യു.ഡി.എഫ് നിർത്തിവെച്ചതിന്​ എൽ.ഡി.എഫ്​ പുതുജീവൻ നൽകി''

തിരുവനന്തപുരം: ഇച്ഛാശക്തിയുള്ള സർക്കാറിന് വികസന പ്രവർത്തനങ്ങൾ നടത്താൻ ഏത് പ്രതികൂല സാഹചര്യത്തിലും സാധിക്കുമെന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഗെയിൽ പൈപ്പ്​ലൈൻ പദ്ധതിയെന്ന്​ സി.പി.എം സംസ്ഥാന സെ​ക്രട്ടറി എ.വിജയരാഘവൻ. ദേശിക തലത്തിൽ ഉയർന്നുവന്ന എതിർപ്പുകളെ ആളിക്കത്തിച്ചുകൊണ്ട് മുതലെടുപ്പ് നടത്താനുള്ള മതമൗലികവാദ ശക്തികളുടെ ശ്രമങ്ങൾക്കിടയിലും ജനങ്ങളുടെ ന്യായമായ ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്​ സാധിച്ചുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

എ.വിജയരാഘവൻ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

ഇച്ഛാശക്തിയുള്ള സർക്കാരിന് പൊതുജനങ്ങളുടെ ജീവിതത്തെ നവീകരിക്കുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഏത് പ്രതികൂല സാഹചര്യത്തിലും സാധിക്കുമെന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണ് ഇന്ന് നാടിന് സമർപ്പിക്കപ്പെട്ട ഗെയിൽ പൈപ്പ്ലൈൻ പദ്ധതി. 450 കിലോമീറ്റർ നീളമുള്ള കൊച്ചി-മംഗലാപുരം പാചകവാതക പൈപ്പ്ലൈനിൽ 414 കിലോമീറ്ററും കേരളത്തിലാണ്. ഇത്രയും നീളത്തിലുള്ള വലിയ വികസന പദ്ധതിക്കെതിരെ പ്രാദേശിക തലത്തിൽ ഉയർന്നുവന്ന എതിർപ്പുകളെ ആളിക്കത്തിച്ചുകൊണ്ട് മുതലെടുപ്പ് നടത്താൻ മതമൗലികവാദ ശക്തികൾ ശ്രമിച്ചിരുന്നു.

എന്നാൽ ഇത്തരം മുതലെടുപ്പ് ശ്രമങ്ങൾക്കിടയിലും ജനങ്ങളുടെ ന്യായമായ ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. മുഖ്യമന്ത്രി സ. പിണറായി വിജയൻ്റെ നേതൃത്വവും ദീർഘവീക്ഷണവും തടസങ്ങളെ മറികടക്കാനും പദ്ധതി പെട്ടെന്ന് പൂർത്തിയാക്കാനും സഹായകമായി.

കഴിഞ്ഞ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് പൈപ്പ്ലൈൻ ഇടാനുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഗെയിൽ നിർബന്ധിതമായിടത്തുനിന്നാണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് പുതുജീവൻ വച്ചത്. സംസ്ഥാനത്തിൻ്റെ വികസനത്തിന് പദ്ധതി എത്രമാത്രം സഹായകമാകുമെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താനും അവരുടെ ആശങ്കകളെ ചർച്ചകളിലൂടെ ദൂരീകരിക്കാനും ഇതിനൊപ്പം ആവശ്യമായ നഷ്ടപരിഹാരം ഉറപ്പ് വരുത്താനും കഴിഞ്ഞതോടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ മുന്നോട്ടുപോയി.

പ്രളയവും നിപയും കോവിഡുമെല്ലാം തടസങ്ങൾ സൃഷ്ടിച്ചപ്പോഴും സർക്കാരിൻ്റെയും തൊഴിലാളികളുടെയും നിശ്ചയദാർഢ്യമൊന്നുകൊണ്ടാണ് ഈ കടമ്പകളെയെല്ലാം നാം മറികടന്നത്. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിയ ഇടപെടലുകളില്ലായിരുന്നെങ്കിൽ പദ്ധതി പാതിവഴിയിൽ നിലച്ചുപോയേനെ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന തന്നെ സംസ്ഥാനത്തിനുള്ള അംഗീകാരമാണ്. പൈപ്പ് ലൈൻ പൂർത്തീകരിക്കാൻ സാധിച്ചതിനാൽ സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകമാക്കാനും പെട്രോ കെമിക്കൽസ് പാർക്ക് യാഥാർത്ഥ്യമാക്കാനും തടസങ്ങൾ കുറയുകയാണ്.

വാഹനങ്ങൾക്ക് സി എൻ ജി ലഭിക്കുന്നതിലൂടെയുണ്ടാകുന്ന ലാഭവും വ്യവസായ ശാലകൾക്ക് ലഭിക്കുന്ന ലാഭവും സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിവരുമാനവുമെല്ലാം കണക്കിലെടുത്ത് വലിയ മാറ്റമാണ് ഈ പദ്ധതിയിലൂടെ കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കടലാസുകളിൽ കണ്ട വികസനപ്രവർത്തനങ്ങൾക്കപ്പുറം നാടിനെ മാറ്റുന്ന നിരവധി വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് കീഴിൽ നാം കാണുകയാണ്. പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തീകരിച്ചുകൊണ്ടാണ് ഈ സർക്കാർ ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെക്കാൻ ഈ സർക്കാരിന് സാധിച്ചതും ജനങ്ങളോടുള്ള പ്രതിബദ്ധത ഭരണത്തിൽ പ്രതിഫലിച്ചതുകൊണ്ടാണ്.

Tags:    
News Summary - A VIJAYARAGHAVAN ABOUT GAIL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.