പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിൽ നടക്കുന്ന സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും. കോൺഗ്രസിന്‍റെ ഭാഗമാകില്ലെന്ന് സുരേഷ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കെ.പി.സി.സി നേതൃത്വം എ. സുരേഷുമായി ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ. സുരേഷ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ തന്നെയാണ് തന്നോട് സംസാരിച്ചതെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും സുരേഷ് പറഞ്ഞു.
ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും സുരേഷ് പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിനെതിരെ നിൽക്കുന്ന ആയിരക്കണക്കിന് ആളുകൾക്കൊപ്പമാണ് താനും ഉള്ളതെന്ന് നേരത്തെ സുരേഷ് പറഞ്ഞിരുന്നു. പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കിയിട്ട് പത്ത് വർഷത്തിലേറെയായി. നാല് അപ്പീൽ കൊടുത്തിരുന്നു. പക്ഷേ ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പാർട്ടിയിൽനിന്നും പുറത്താക്കിയതിന്‍റെ കാരണം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയോട് ചോദ്യങ്ങളുമായി സുരേഷ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഏഴോളം കുറ്റങ്ങൾ ചുമത്തിയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അതിന് ശേഷം പാർട്ടി മെമ്പർഷിപ്പിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചതിനെക്കുറിച്ചും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചതെന്നും അങ്ങനെയുള്ള തന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നതെന്നും സുരേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.