1. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ, 2.മരിച്ച ആദിലക്ഷ്മി, യദുകൃഷ്ണൻ

സ്കൂൾ വിദ്യാർഥികൾ കയറിയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് വയസുകാരി മരിച്ചു; പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം

കോന്നി: സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ, വഴിയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്. കോന്നി കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദി ലക്ഷ്മി (എട്ട്), യദുകൃഷ്ണൻ (നാല്) എന്നിവരാണ് മരിച്ചത്.

കരിമാൻതോട് തൂമ്പാകുളത്ത് ബുധനാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. 50 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. സ്‌കൂൾ വിട്ടശേഷം വിദ്യാർഥികളുമായി പോവുകയായിരുന്നു ഓട്ടോ. ഡ്രൈവറെ കൂടാതെ അഞ്ച് കുട്ടികളും ഒരു കുട്ടിയുടെ മാതാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തലക്ക് സാരമായി പരിക്കേറ്റ ഒരു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൈക്ക് പരിക്കുള്ള മറ്റൊരു കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഒരു കുട്ടിക്ക് നിസാര പരിക്കാണുള്ളത്. ഡ്രൈവറുടെയും സ്ത്രീയുടെയും പരിക്ക് സാരമുള്ളതല്ല. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യദുകൃഷ്ണന്‍റെ മൃതദേഹം രാത്രി 8.15 ഓടെയാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തത്.

യദുകൃഷ്ണൻ ഓട്ടോയിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്ന് പറയുന്നു. കുട്ടിക്കായി അപകട സ്ഥലത്ത് ആദ്യം തെരച്ചിൽ നടന്നില്ല. പിന്നീട് ആശുപത്രികളിലൊന്നും കുട്ടിയെ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വീണ്ടും തെരച്ചിൽ നടത്തിയത്. പാറകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റവരെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് കൊണ്ടുവന്നത്. റോഡിൽ പാമ്പിനെ കണ്ട ഡ്രൈവർ പെട്ടെന്ന് വാഹനം തിരിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - A girl died after an auto carrying school students fell into a ravine in Thoombakkulam, Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.