ഈ വരി അവസാനിക്കാന്‍ ‘അഞ്ഞൂറാ’നെത്തണം

തൃശൂര്‍: ബാങ്കുകളില്‍ 2000 രൂപയുടെ പുതിയ കറന്‍സി ഏതാണ്ട് എല്ലായിടത്തും പ്രചാരത്തിലായിട്ടും തിരക്ക് നിലക്കാത്തതിന് കാരണം അഞ്ഞൂറിന്‍െറ നോട്ടിനുള്ള ദൗര്‍ലഭ്യം. അഞ്ഞൂറിന്‍െറ നോട്ട് ആവശ്യത്തിന് പ്രചരിക്കാതെ രാജ്യം ഇപ്പോള്‍ നേരിടുന്ന കറന്‍സി ക്ഷാമം പരിഹരിക്കപ്പെടില്ളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, അഞ്ഞൂറിന്‍െറ നോട്ടിന്‍െറ അച്ചടി ദുരൂഹമായി തുടരുകയാണെന്നാണ് ലഭ്യമാവുന്ന വിവരമെന്നും അദ്ദേഹം പറയുന്നു.

നോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുന്നതിനുമുമ്പ് രാജ്യത്ത് ഉണ്ടായിരുന്നത് 1,660 കോടി (എണ്ണം) 500 രൂപ നോട്ടാണ്. ഇതിന്‍െറ മൂല്യം 8.3 ലക്ഷം കോടി രൂപയുടേതാണ്. ആകെ പ്രചാരത്തിലുണ്ടായിരുന്ന നോട്ടിന്‍െറ പകുതി വരും ഇത്. എന്നാല്‍, ആദ്യത്തെ മൂന്നാഴ്ചകൊണ്ട് അച്ചടിച്ചത് അഞ്ഞൂറിന്‍െറ ഒരു കോടി നോട്ട് മാത്രമാണ്; അതായത് പിന്‍വലിക്കപ്പെട്ടതിന്‍െറ 0.06 ശതമാനം മാത്രം. ഇനിയും 1,659 കോടി നോട്ട് വേണം.

നോട്ട് അച്ചടിയുടെ കാര്യമാണ് അടുത്ത പ്രശ്നം. ഏറെ തയാറെടുപ്പുകള്‍ക്കു ശേഷമാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും പറയുന്നുണ്ടെങ്കിലും പ്രഖ്യാപനത്തിന്‍െറ ഒരാഴ്ചമുമ്പ് മാത്രമാണ് 500ന്‍െറ നോട്ട് അച്ചടിച്ചു തുടങ്ങിയത്. മഹാരാഷ്ട്രയിലെ നാസിക്കിലും മധ്യപ്രദേശിലെ ദേവാസിലുമുള്ള സെക്യൂരിറ്റി പ്രസുകളിലാണ് ആദ്യം 500 അച്ചടിച്ചത്. അച്ചടിച്ച നോട്ടുകളിലെ തെറ്റുകള്‍ പിന്നീട് റിസര്‍വ് ബാങ്കിന് ഏറ്റുപറയേണ്ടി വന്നു. തെറ്റുള്ള നോട്ടുകള്‍ ഉപയോഗിക്കുകയോ ആര്‍.ബി.ഐക്ക് തിരിച്ചു കൊടുക്കുകയോ ചെയ്യാമെന്ന് വാര്‍ത്തക്കുറിപ്പും ഇറക്കി.

കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള ഈ രണ്ട് പ്രസിലും നോട്ടിന്‍െറ വര്‍ധിച്ച ആവശ്യത്തിനൊത്ത് അച്ചടിക്ക് ശേഷിയില്ല. ഈ പ്രശ്നത്തോടെ റിസര്‍വ് ബാങ്കിന്‍െറ കീഴിലുള്ള മൈസൂരുവിലെ പ്രസിലേക്ക് അഞ്ഞൂറിന്‍െറ നോട്ടിന്‍െറ അച്ചടി മാറ്റി.

രാജ്യത്ത് രണ്ടേകാല്‍ ലക്ഷം എ.ടി.എം ഉണ്ട്. എസ്.ബി.ഐക്ക് മാത്രം 49,000 എണ്ണം. അതില്‍ 43,000 എണ്ണവും പുതിയ നോട്ടുകള്‍ വെക്കാന്‍ റീ-കാലിബ്രേറ്റ് ചെയ്തുവെന്ന് എസ്്.ബി.ഐയിലെ ഉന്നതന്‍ പറയുന്നു. എന്നിട്ടും എ.ടി.എമ്മുകള്‍ക്കും ബാങ്കിനും മുന്നിലുള്ള വരി നിയന്ത്രണാതീതമായി തുടരുന്നതിന്‍െറ കാരണം അഞ്ഞൂറിന്‍െറ നോട്ടിനുള്ള ക്ഷാമമാണ്. നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷം മറികടക്കാന്‍ 10 കോടിരൂപയെങ്കിലും പ്രചാരത്തില്‍ വേണം. അതില്‍ നാല് ലക്ഷം കോടി വരെ ഇ-ബാങ്കിങ് രൂപത്തിലായാലും ബാക്കി പണമായി വേണം. അതില്‍ വലിയൊരളവ് 500 തന്നെ വേണം. രണ്ടായിരത്തിന്‍െറ നോട്ട് എത്ര ഇറക്കിയാലും 500, 100 നോട്ടുകള്‍ ആവശ്യത്തിന് പ്രചാരത്തിലില്ളെങ്കില്‍ പ്രശ്നം അനന്തമായി നീളുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 500 new note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.