കോഴിക്കോട്: പ്രബുദ്ധകേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം, കോഴിക്കോട് ബീച്ച് ആശുപത്രിയ ിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ട രോഗികളും നിസ്സഹായരുമായ 23 വയോധികരെ ഓർത്ത്. ചികിത്സയുടെ പേരിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ തന്ത്രപൂർവം കടന്നുകളഞ്ഞതിനെത്തുടർന്നാണ് ഈ ആശുപത്രിയിലെ പല വാർഡുകളിൽനിന്ന് നിസ്സഹായ വാർധക്യങ്ങളുടെ നെടുവീർപ്പുയരുന്നത്. സംഭവം പുറംലോകമറിഞ്ഞതി തുടർന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡി.എൽ.എസ്.എ) അധികൃതർ സ്ഥലത്തെത്തി പുനരധിവാസ നടപടി സ്വീകരിച്ചുതുടങ്ങി.
എന്നെങ്കിലും മക്കൾ തങ്ങളെ കൂട്ടിക്കൊണ്ടുപോവാൻ വരുമെന്ന പ്രതീക്ഷയിൽ കണ്ണീർവാർത്ത് ആ അച്ഛനമ്മമാർ കിടക്കുന്ന കാഴ്ച കരളലിയിപ്പിക്കും. പ്രായക്കൂടുതൽമൂലം ഓർമക്കുറവ്, എഴുന്നേറ്റുനടക്കാൻ പ്രാപ്തിയില്ലായ്മ തുടങ്ങിയ കടുത്ത അവശതകളനുഭവിക്കുകയാണ് ഇവരെല്ലാം. പ്രമേഹത്തെത്തുടർന്ന് കാൽ മുറിച്ചുമാറ്റപ്പെട്ടവരും മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരുമുണ്ട്. മൂന്ന് സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ‘തെരുവിെൻറ മക്കൾ’ എന്ന സന്നദ്ധ സംഘടനയാണ് ആശുപത്രിയിൽ ഇത്രയധികം വയോധികർ ആരോരുമില്ലാതെ കഴിയുന്നകാര്യം പുറത്തുകൊണ്ടുവന്നത്.
പലരുടെയും ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും ‘തങ്ങൾക്കുവേണ്ട’ എന്ന് അറുത്തുമുറിച്ച് പറഞ്ഞ അനുഭവമാണ് സന്നദ്ധ പ്രവർത്തകർ നേരിട്ടത്. വടകര ഓർക്കാട്ടേരിയിലെ 67കാരെൻറ മക്കളെ വിളിച്ചപ്പോൾ ‘ആയകാലത്ത് ഞങ്ങളെ നോക്കാത്ത അയാളെ ഞങ്ങൾക്കും വേണ്ട’ എന്നായിരുന്നത്രെ മറുപടി. മക്കളുടെ ക്രൂരമായ വാക്കുകേട്ട് നെഞ്ചുപൊള്ളി കഴിയുകയാണ് ഇദ്ദേഹം.
ഒറ്റപ്പെട്ട അനുഭവമല്ലിത്. ഒരു പ്രമുഖ ന്യായാധിപെൻറ സഹധർമിണിയും ഇത്തരത്തിൽ നടതള്ളപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മധ്യപ്രദേശിൽനിന്നും കർണാടകത്തിൽ നിന്നുമുള്ള ഓരോരുത്തരൊഴിച്ചാൽ ബാക്കിയെല്ലാം കോഴിക്കോട്ടുകാരാണ്. മെഡിക്കൽ കോളജിൽ ചികിത്സക്കായി കൊണ്ടുവരികയും രണ്ടോ മൂന്നോ ദിവസത്തിനകം ബന്ധുക്കൾ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത അനുഭവമാണ് മിക്കവർക്കും പറയാനുള്ളത്.
ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവർക്ക് ശ്രദ്ധയും സാന്ത്വനവുമായി സന്നദ്ധ സംഘടനകളുണ്ട്. ഭക്ഷണവും വസ്ത്രവും ഇവർ എത്തിച്ചുനൽകുകയാണ് പതിവ്. രോഗം ഏറെക്കുറെ ഭേദമായാൽ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. ഇത്തരത്തിൽ എത്തിപ്പെട്ടതാണ് പലരുമെന്ന് തെരുവിെൻറ മക്കൾ ജില്ല സെക്രട്ടറി കെ.പി. ജലീൽ ചാലിയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.