തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം വഴി സ്വപ്ന സുരേഷും കൂട്ടാളികളും ഒരു വർഷത്തിൽ 23 തവണയായി 200 കിലോയിൽ അധികം സ്വര്‍ണം കടത്തിയതായി കണ്ടെത്തി. യു.എ.ഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കും ഇതിൽ വ്യക്തമാണ്. അറ്റാഷെക്ക് പുറമെ മറ്റ് ചിലരും കള്ളക്കടത്തിൽ ബന്ധപ്പെട്ടതായാണ് വിലയിരുത്തൽ.
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിനുമുമ്പ് പ്രതികള്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇത്. ഈത്തപ്പഴവും ഗൃഹോപകരണങ്ങളുമായിരുന്നു ആദ്യം കടത്തിയത്. ഇത് വിജയിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണം കടത്താന്‍ ആരംഭിച്ചത്. ഇതിനായി യു.എ.ഇ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ പേരിലുള്ള കത്തുകൾ തന്നെയാണ് ഉപയോഗിച്ചത്. ഇത് ആ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തന്നെയാണെന്നാണ് വിലയിരുത്തൽ.
സ്വപ്നയുെടയും സരിത്തിെൻറയും വിമാനത്താവളത്തിലെ സ്വാധീനം ഉപയോഗിച്ച് സന്ദീപ് നായരും റമീസും ചേർന്നാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്തിരുന്നത്. കോൺസുലേറ്റിലെ ചില ജീവനക്കാർക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
നയതന്ത്ര ബാഗേജ് വഴി തന്നെയാണ് ഇത്രയും സ്വര്‍ണം കടത്തിയതെന്നും വ്യക്തമായി. 2019 ജൂലൈ ഒമ്പത് മുതലാണ് വിദേശത്ത് നിന്ന് സ്വർണം വന്നുതുടങ്ങിയത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്തത് സരിത്താണെന്നും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരാശരി 10 കിലോയോളം സ്വർണമാണ് കടത്തിയത്.
230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതില്‍ 30 കിലോ മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം എവിടെപ്പോയെന്ന് ഇപ്പോഴും അവ്യക്തമാണ്. ഇതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.