കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസദ്ധീകരിക്കാൻ തീരുമാനിക്കെ പ്രതിസന്ധി. മൂല്യനിർണയ ക്യാമ്പുകളിൽ ആവശ്യത്തിന് അധ്യാപകരില്ല എന്നതാണ് വെല്ലുവിളിയായത്. സംസ്ഥാനത്തൊട്ടാകെ 2,177 അധ്യാപകരാണ് ഇതുവരെ മൂല്യനിർണയ ജോലികൾക്ക് ഹാജരാകാത്തത്. അടുത്ത ദിവസം മുതൽ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാത്ത അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.
അധ്യാപകരുടെ പേരുവിവരങ്ങൾ സഹിതമാണ് സർക്കുലർ. ഹാജരാകാത്തവരുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. ഇവിടെ 258 അധ്യാപകരാണ് വിട്ടുനിൽക്കുന്നത്. എറണാകുളം, തിരുവനന്തപുരം തുടങ്ങി മറ്റു ജില്ലകളിലും അസാന്നിധ്യം കൂടുതലാണ്. ഏറ്റവും കൂടുതൽപേർ എത്താത്തത് ഇംഗ്ലീഷിലാണ്-363. ഫിസിക്സ്-283, കെമിസ്ട്രി-261, ഗണിതം-248 എന്നിങ്ങനെയാണ് ഹാജരാകാത്ത അധ്യാപകരുടെ എണ്ണം.
സാധാരണ ഏപ്രിലിലെ ആദ്യ പ്രവൃത്തിദിവസംതന്നെ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രിൽ ഒൻപതിന് തെരഞ്ഞെടുപ്പായതിനാൽ 16-നാണ് ക്യാമ്പുകൾ തുടങ്ങാനായത്. 89 ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഒന്നാംവർഷം 26,20,932 പേപ്പറും രണ്ടാംവർഷം 26,69,493 പേപ്പറും ഒന്നാംവർഷ ഇംപ്രൂവ്മെൻറ് 6,25,000 പേപ്പറുമാണ് നോക്കേണ്ടത്. 24,167 അധ്യാപകരും ജീവനക്കാരുമാണ് മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.