ന്യൂഡല്‍ഹി: അമൃത കല്‍പിത സര്‍വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കല്‍പിത സര്‍വകലാശാലക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ അധികാരമുണ്ടെന്ന ഹൈകോടതി വിധി റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി ഹരജിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് പ്രത്യേക കൗണ്‍സലിങ്ങിന് അനുമതി നല്‍കിയ കേരള, ബോംബെ ഹൈകോടതികളുടെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കല്‍പിത സര്‍വകലാശാലകളുടെയും സ്വകാര്യ മാനേജ്മെന്‍റുകളുടെയും പ്രത്യേക കൗണ്‍സലിങ് യു.ജി.സി ചട്ടങ്ങളുടെയും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയുടെയും ലംഘനമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വാദിച്ചു. ‘നീറ്റ്’ പരീക്ഷ വിജ്ഞാപന പ്രകാരം കേന്ദ്രീകൃത കൗണ്‍സലിങ്ങാണ് നടക്കേണ്ടത്. ഇത് കോടതിയും ശരിവെച്ചതാണ്. അതിനാല്‍, പ്രത്യേക കൗണ്‍സലിങ് റദ്ദാക്കി കേന്ദ്രീകൃത കൗണ്‍സലിങ്ങിന് അനുമതി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്രീകൃത കൗണ്‍സലിങ് നടന്നില്ളെങ്കില്‍ ‘നീറ്റ്’ പരീക്ഷയുടെ ഉദ്ദേശ്യം ഇല്ലാതാകുമെന്ന് മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ അഡ്വ. വികാസ് ഗുപ്ത ചൂണ്ടിക്കാട്ടി. അതിനിടെയാണ് അമൃത കല്‍പിത സര്‍വകലാശാല നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചത്.
സെപ്റ്റംബര്‍ 30ന് നടപടി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇത്തവണ കല്‍പിത സര്‍വകലാശാലകളെ ഒഴിവാക്കാവുന്നതല്ളേയെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. മെറിറ്റ് അട്ടിമറിച്ചാണ് കല്‍പിത സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇത് ഇന്ന് തെളിയിക്കാനാകുമെന്നും മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ചൊവ്വാഴ്ചയും വാദം തുടരും. മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൗണ്‍സലിങ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പിന്തുണക്കുമെന്ന് കേരളത്തിന്‍െറ അഭിഭാഷകന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.