വാഹനാപകട നഷ്ടപരിഹാരം: തമിഴ്നാട് ബസ് ജപ്തി ചെയ്തു

പത്തനംതിട്ട: ബസിടിച്ച് മരിച്ച യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാതെ വന്നതോടെ തമിഴ്നാട് സര്‍ക്കാറിന്‍െറ ബസ് ജപ്തി ചെയ്തു. കൊട്ടാരക്കര-പുനലൂര്‍-തെങ്കാശി റൂട്ടില്‍ സര്‍വിസ് നടത്തുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ടി.എന്‍ 72, എന്‍.1962ാം നമ്പര്‍ ബസാണ് ജപ്തി ചെയ്തത്.
തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസിടിച്ച് മരിച്ച റാന്നി സ്വദേശിയായ യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് പത്തനംതിട്ട എം.എ.സി.ടി കോടതി ഉത്തരവിനത്തെുടര്‍ന്ന് നടപടി. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ കൊട്ടാരക്കര പൊലീസിന്‍െറ സഹായത്തോടെയാണ് കോടതി ആമിനും ജീവനക്കാരും ബസ് ജപ്തി ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുവന്നത്. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സൂക്ഷിച്ച ബസ് വൈകുന്നേരം അഞ്ചോടെ കോടതില്‍ ഹാജരാക്കി. ബസിലെ കണ്ടക്ടര്‍ ബാലുവും ഡ്രൈവര്‍ ക്രിസ്റ്റഫറും കോടതിയില്‍ ഹാജരായി.

കുമളിക്ക് സമീപം കമ്പം റോഡില്‍ 2001 ഫെബ്രുവരി ഏഴിന് രാത്രി 9.30നാണ് അപകടമുണ്ടായത്. റാന്നി പഴവങ്ങാടി കരിങ്കുളം തുണ്ടിയില്‍ വീട്ടില്‍ ജയ്സണ്‍ ചാക്കോയാണ് (20) ബസിടിച്ച് മരിച്ചത്. പിതാവ് എബ്രഹാം ചാക്കോയും മാതാവ് ലയ്സമ്മയും രണ്ടു സഹോദരങ്ങളും ചേര്‍ന്ന് സാബു ഐ. കോശി മുഖേന നഷ്ടപരിഹാരത്തിനായി പത്തനംതിട്ട എം.എ.സി.ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 5,18,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2009 ആഗസ്റ്റ് 20ന് വിധിയായി. തുകക്ക് ഏഴു ശതമാനം പലിശയും കോടതി ചെലവായി 12000 രൂപയുംകൂടി നല്‍കാനും വിധിച്ചു. എന്നാല്‍, തുക കെട്ടി വെക്കാതെ തമിഴ്നാട് കോര്‍പറേഷന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. 4,48000 രൂപയും പലിശയും നല്‍കാനാണ് 2012 നവംബറില്‍ ഹൈകോടതി വിധിച്ചത്. എന്നിട്ടും തുക നല്‍കിയില്ല. ഇപ്പോള്‍ പലിശ ഉള്‍പ്പെടെ മൊത്തം 10,65,546  രൂപയാണ് കുടുംബത്തിന് നല്‍കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.