??????????? ??????, ????????????? ?????

യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തളിപ്പറമ്പ്:  യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയ കേസില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ബക്കളം മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷി(32)ന്‍െറ മൃതദേഹമാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പൊട്ടക്കിണറ്റില്‍ കണ്ടത്. സംഭവത്തില്‍ ബക്കളം നെല്ലിയോട്ടെ പാച്ചേനി തറമ്മല്‍ രാഗേഷി (36)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. സംഭവത്തിന് ശേഷം സൗദിയിലേക്ക് കടന്ന ഇയാളെ പൊലീസ് നാട്ടിലേക്ക് വരുത്തുകയായിരുന്നു.

പറശ്ശിനിക്കടവ് എ.യു.പി സ്കൂള്‍ അറ്റന്‍ഡറായ രജീഷിനെ  ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഈ മാസം അഞ്ചിന് രാവിലെ സ്കൂളിലേക്ക്  പുറപ്പെട്ടതായിരുന്നു. വൈകീട്ട് സുഹൃത്തിന്‍െറ കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ രാത്രി വൈകുമെന്നും വീട്ടുകാരെ അറിയിച്ചാണത്രേ പോയത്.  എന്നാല്‍, തിരിച്ചത്തൊത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് തിരുവോണ ദിവസം രാവിലെ 11 മണിയോടെ അഴുകിയ നിലയില്‍ മൃതദേഹം കിണറ്റില്‍ കണ്ടത്.

ഡിവൈ.എസ്.പിമാരായ സി. അരവിന്ദാക്ഷന്‍, പി.പി. സദാനന്ദന്‍, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. നെഞ്ചത്ത് രണ്ട് കുത്തേറ്റ നിലയിലായിരുന്നു. മുഖത്തും പോറലേറ്റിരുന്നു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ഈയിടെ സ്കൂളില്‍ ജോലി നേടിയ രജീഷും നേരത്തേ ബക്കളത്തെ ടാക്സി ഡ്രൈവറും ഇപ്പോള്‍ പ്രവാസിയുമായ രാഗേഷും സുഹൃത്തുക്കളായിരുന്നു. ഇവരുടെ നാട്ടില്‍ വാടകക്ക് താമസിക്കാനത്തെിയ കുടുംബത്തിലെ സ്ത്രീയുമായി രാഗേഷിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിനിടയില്‍ സ്ത്രീയുമായി രജീഷ് ബന്ധം സ്ഥാപിച്ചു. രാഗേഷിനെ സ്ത്രീ തഴഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

ഈ മാസം അഞ്ചിന് രാവിലെ 9.30 ഓടെ രാഗേഷ്, രജീഷിനെ ഫോണില്‍ വിളിച്ച്  സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്കൂളിന് പുറത്തേക്ക് വിളിച്ചു വരുത്തി. ഈ സമയം സുഹൃത്തിന്‍െറ കാറുമായി എത്തിയ രാഗേഷ്, കാറില്‍ രജീഷിനെ കയറ്റി സ്കൂളില്‍ നിന്ന് അല്‍പം അകലെയുള്ള പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപമത്തെി. സംസാരിക്കുന്നതിനിടയില്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പ് വരുത്തി 10.30 ഓടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന്, മാതമംഗലത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലത്തെി കുളിക്കുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം പറ്റിയതെന്നായിരുന്നു സഹോദരിയോട് പറഞ്ഞത്.  ഇവിടേക്ക് വരുന്ന വഴിയില്‍ പാണപ്പുഴ കരിങ്കല്‍ ചാലില്‍ റബര്‍ തോട്ടത്തിലേക്ക് കത്തിയും മറ്റൊരു കുഴിയിലേക്ക് കാറിലെ തുണിയും പുഴയിലേക്ക് ഷര്‍ട്ടും വലിച്ചെറിഞ്ഞു. കാര്‍ പാപ്പിനിശ്ശേരി കാട്ട്യത്തെ സര്‍വിസ് സെന്‍ററില്‍ എത്തിച്ച് കഴുകുകയും ചെയ്തു. അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് കാര്‍ ഉടമയോടും പറഞ്ഞത്. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ അന്നേ ദിവസം അപകടം നടന്നില്ളെന്ന് മനസ്സിലായി.
ഇതിനിടയില്‍ സൗദിയിലേക്ക് പോയ രാഗേഷിനെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ജ്യേഷ്ഠനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് രാഗേഷ് കുറ്റം സമ്മതിച്ചത്.

ഈ മാസം അഞ്ചിനും ആറിനും രജീഷിന്‍െറ ഫോണ്‍ കരിമ്പം ടവറിന് കീഴില്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ ഇവിടെ ഒരു വീട്ടില്‍ ബന്ദിയാക്കിയതായി കിംവദന്തി പരന്നിരുന്നു. പൊലീസ് ഇവിടെ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഫോണ്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഗേഷ് തന്നെ പ്രവര്‍ത്തിപ്പിച്ചതായി തെളിഞ്ഞു. അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ  തന്ത്രം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇന്നലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ച് കണ്ടത്തെി. പി.പി. ലക്ഷ്മണന്‍െറയും  രാധയുടെയും മകനാണ് രജീഷ്. സഹോദരങ്ങള്‍: ധനീഷ് (ബഹ്റൈന്‍), ജിനേഷ് (എയര്‍ ഫോഴ്സ് ).


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.