പ്രാര്‍ഥനകള്‍ സഫലമാകട്ടെ; ശസ്ത്രക്രിയക്കായി മെഹ്സിന്‍ ഇന്ന് പുറപ്പെടും

കോഴിക്കോട്: നൂറുകണക്കിന് സുമനസ്സുകളുടെ പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി മെഹ്സിന്‍ വെള്ളിയാഴ്ച ശസ്ത്രക്രിയക്കായി വെല്ലൂരിലേക്ക് വണ്ടികയറും. രണ്ടു ദിവസത്തിനകം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടക്കും. മൂന്നു വയസ്സ് തികയുമ്പോഴും മൂത്രമൊഴിക്കാന്‍ പ്രയാസപ്പെടുന്ന ഈ കുഞ്ഞുപയ്യന്‍െറ അഞ്ചാമത്തെ ശസ്ത്രക്രിയയാണ് നടക്കാനിരിക്കുന്നത്.

മുഖത്തുനിന്ന് തൊലി മുറിച്ചെടുത്ത് മൂത്രമൊഴിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്യുക. പിതാവ് മുദ്ദസിര്‍, മാതാവ് സറീന, മുദ്ദസിറിന്‍െറ മാതാവ് ലൈലാബി എന്നിവരോടൊപ്പമാണ് മെഹ്സിന്‍ വെല്ലൂരിലേക്ക് പുറപ്പെടുന്നത്.  ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് വെല്ലൂരില്‍ മൂന്നു തവണയും ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും രോഗം പൂര്‍ണമായി ഭേദമായിരുന്നില്ല.
കൃത്രിമമായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ വേദന സഹിച്ചാണ് മെഹ്സിന്‍ ഇപ്പോള്‍ മൂത്രമൊഴിക്കുന്നത്. കഴിഞ്ഞദിവസം വീടിന് സമീപത്തെ അങ്കണവാടിയില്‍ ചേര്‍ത്തിരിക്കുകയായിരുന്നു, മെഹ്സിനെ.

ശസ്ത്രക്രിയ കൂടി പൂര്‍ത്തിയാവുന്നതോടെ അവന് മറ്റു കുട്ടികളെപ്പോലെ എല്ലാറ്റിനും കഴിയും എന്ന പ്രാര്‍ഥനയിലാണ് കുടുംബവും സുമനസ്സുകളും. ‘ഈ കുഞ്ഞു മുഖത്തിന് പിന്നിലെ വേദന എങ്ങനെ ആശ്വസിപ്പിക്കും? എന്ന  ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് നാട്ടില്‍നിന്നും വിദേശത്തുനിന്നുമായി വിദ്യാര്‍ഥികള്‍ അടക്കമുള്ള നിരവധിപേരാണ് മെഹ്സിന് സഹായഹസ്തവുമായി രംഗത്തുവന്നത്.
11 ലക്ഷം രൂപയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വരൂപിച്ചത്. കിണാശ്ശേരിയില്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പെരുമണ്ണ പാറമ്മലില്‍ വീട് നിര്‍മാണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.  

എട്ടു ലക്ഷത്തോളം രൂപയാണ് പിതാവ് മുദ്ദസിര്‍ മകന്‍െറ ചികിത്സക്കുവേണ്ടി ചെലവഴിച്ചത്. അത്രത്തോളം തുക തുടര്‍ചികിത്സക്കുമായി. പി. സിക്കന്തര്‍ ചെയര്‍മാനായി കിണാശ്ശേരിയില്‍ രൂപവത്കരിച്ച മെഹ്സിന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കീഴില്‍ മെഹ്സിന്‍ എന്നപേരില്‍ എസ്.ബി.ടി മാങ്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഫോണ്‍: 9447084722. അക്കൗണ്ട് നമ്പര്‍: 67360382593. IFSC: SBTR 0000535.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.