റബര്‍ വിലയിടിച്ച് ടയര്‍ കമ്പനികള്‍; കര്‍ഷകര്‍ക്ക് കണ്ണീരോണം

കൊച്ചി: വാരിക്കോരി ഇളവ് നല്‍കി വിദേശരാജ്യങ്ങളില്‍നിന്ന് റബര്‍ ഇറക്കുമതി ചെയ്യുന്നതുമൂലം പിടിച്ചുനില്‍ക്കാനാകാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ടയര്‍ കമ്പനികളുടെ വിലയിടിക്കല്‍ തന്ത്രം. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരത ഫണ്ടാകട്ടെ അനിശ്ചിതത്വത്തിലും.
ഇതോടെ റബര്‍ കര്‍ഷകര്‍ക്ക് ഓണം കണ്ണീരിലായി. ഒരുമാസത്തിനിടെ റബര്‍ കിലോക്ക് 24 രൂപയാണ് കുറഞ്ഞത്. ഓണദിവസങ്ങളില്‍ മാത്രം കുറഞ്ഞത് എട്ട് രൂപവരെ. ഇനി ഓണത്തിനുമുമ്പ് വിലമാറ്റം ഉണ്ടാകില്ളെന്നിരിക്കെ കിലോക്ക് 118 രൂപയാണ് വിപണിയില്‍ കമ്പനികള്‍ നല്‍കുന്നത്. മാര്‍ക്കറ്റ് വിലയാകട്ടെ 121 ഉം. ഒരുമാസം മുമ്പ് 142രൂപ വരെ എത്തിയ വിലയാണ്, വിപണിയില്‍നിന്ന് വിട്ടുനിന്ന് വിലയിടിക്കുന്ന ടയര്‍ കമ്പനികളുടെ തന്ത്രത്തില്‍ 118ലേക്ക് താഴ്ന്നത്.

മഴ മാറി ടാപ്പിങ് ആരംഭിച്ച് വിപണിയിലേക്ക് റബര്‍ കാര്യമായി എത്തിത്തുടങ്ങിയ ഘട്ടത്തിലാണ് സംഘടിത നീക്കത്തിലൂടെ വിലയിടിക്കല്‍. ജൂണ്‍, ജൂലൈയിലെ മെച്ചപ്പെട്ട വില ആസ്വദിക്കാന്‍ ടാപ്പിങ്ങിന് സാധിക്കാത്തതിനാലും സ്റ്റോക്കില്ലാത്തതിനാലും കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഓണം സുഭിക്ഷമായേക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കമ്പനികളുടെ കള്ളക്കളി. അന്താരാഷ്ട്ര വിപണിയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ഇറക്കുമതി സാധിക്കുമെന്നതാണ് കമ്പനികളുടെ അട്ടിമറി നീക്കത്തിന് പിന്നില്‍. പ്രമുഖ കമ്പനികള്‍ ഒരാഴ്ചയായി ആഭ്യന്തര വിപണിയില്‍നിന്ന് റബര്‍ വാങ്ങുന്നില്ല. നാമമാത്രയായി വാങ്ങുന്ന ചില കമ്പനികളാകട്ടെ വിപണി വിലയെക്കാള്‍ താഴ്ത്തിയാണെടുക്കുന്നത്.
150 രൂപ മിനിമം വില ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരത ഫണ്ടില്‍നിന്ന് മൂന്നുമാസമായി ചില്ലിക്കാശുപോലും കര്‍ഷകര്‍ക്ക് ലഭിക്കാത്തതും ഓണപ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.

സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോയതിന് പിന്നാലെ വലിയ തോതിലെ ഇറക്കുമതിക്ക് സാധ്യതയൊരുക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൊച്ചി ഒഴികെ തുറമുഖങ്ങള്‍ വഴി കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് കണ്ടെയ്നര്‍ ലാറ്റക്സാണ് തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തത്തെിയത്. റബര്‍ ആവശ്യം പത്ത് ലക്ഷം ടണ്‍ മാത്രമായ ഇന്ത്യയിലെ ഉല്‍പാദന ശേഷി ഒമ്പതര ലക്ഷം ടണ്ണാണ്. കുറവ് അരലക്ഷം ടണ്‍ മാത്രം. എന്നിരിക്കെ കുറച്ചുവര്‍ഷങ്ങളായി നാലര ലക്ഷം ടണ്‍ വരെയാണ് ഇറക്കുമതി. റബര്‍മേഖല തകരാന്‍ മുഖ്യകാരണം ഇതുതന്നെ. ഉല്‍പാദനക്കുറവുമൂലം രാജ്യത്ത് 1000കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് കൂടുതലായി ബാധിക്കുന്നത് കേരളത്തെയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.