തിരുവനന്തപുരം: ഓണത്തിന് സദ്യ ആവശ്യത്തിനുണ്ടാക്കിയാല്‍ മതി! ബാക്കി വരുന്നത് ഫ്രിഡ്ജില്‍വെച്ച് പിറ്റേന്ന് ചൂടാക്കിക്കഴിക്കാമെന്നു കരുതിയാല്‍ ചിലപ്പോള്‍ പണി കിട്ടും. ആരോഗ്യവകുപ്പിന്‍േറതാണ് ഈ ജാഗ്രതാ നിര്‍ദേശം. മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍.
ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് സദ്യയായതിനാല്‍ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധ വേണം. അന്നത്തെ ആവശ്യത്തിനു മാത്രമേ തയാറാക്കാവൂ. ബാക്കി വരുന്നവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കണം. ചൂടാക്കി കഴിച്ചാല്‍പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ല.
അരി, പച്ചക്കറി തുടങ്ങിയവ നന്നായി കഴുകിയശേഷമേ പാചകം ചെയ്യാവൂ. അവ മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചശേഷം കഴുകിയാല്‍ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസളഭാഗത്ത് കയറും.
മുറിച്ചവയാണ് വാങ്ങുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിഷാംശം കളയാന്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്.
ഭക്ഷണം കഴിച്ച് വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അത് കഴിച്ചവരെല്ലാവരും ശ്രദ്ധിക്കണം. വയറിളക്കം, ഛര്‍ദി എന്നിവയുണ്ടായാല്‍ വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ആദ്യ പടിയായി നല്‍കാം. ഒ.ആര്‍.എസ് ലായനി വീട്ടില്‍ കരുതുന്നതും നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.