പശ്ചിമഘട്ടം കടുവ സംരക്ഷിത മേഖലയാക്കാന്‍ ശ്രമം

കോട്ടയം: പശ്ചിമഘട്ടത്തില്‍ കടുവ ആവാസ വ്യവസ്ഥയുണ്ടാക്കാനുള്ള ശ്രമം മേഖലയില്‍ ആശങ്ക പരത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി മൗണ്ടന്‍ ലാന്‍ഡ്സ്കേപ് പദ്ധതിയിലൂടെ നിലവിലുള്ള വനവിസ്തൃതി കൂട്ടി ഇടതൂര്‍ന്ന വനമേഖല സൃഷ്ടിക്കാനാണ് നീക്കം.

എറണാകുളം ജില്ലയിലെ രണ്ടും തൃശൂര്‍ ജില്ലയിലെ ഒന്നും ഇടുക്കി ജില്ലയിലെ ചിന്നാര്‍ മുതല്‍ ചക്കുപള്ളം വരെയുള്ള 31 പഞ്ചായത്തുകളും ഉള്‍പ്പെടെ 34 പഞ്ചായത്തുകളെയാണ് ഇടതൂര്‍ന്ന വനസൃഷ്ടിക്കായി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും നാഷനല്‍ പാര്‍ക്കുകളുമുള്‍പ്പെടെ 37100 ഹെക്ടര്‍ വിസ്തൃതിയുള്ള സംരക്ഷിത വനങ്ങള്‍ക്കൊപ്പം ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളുമുള്‍ക്കൊള്ളുന്ന 11650 ഹെക്ടര്‍ സ്ഥലംകൂടി കൂട്ടിച്ചേര്‍ക്കുന്നതു കൂടാതെ 84600 ഹെക്ടര്‍ സ്ഥലത്തിന് ഉയര്‍ന്ന സംരക്ഷിതപ്രദേശം എന്ന് പദവി നല്‍കി കടുവകളുടെ സൈ്വരവിഹാരത്തിനായി ഈ പ്രദേശങ്ങളെ മാറ്റാനാണ് ഏകദേശം 240 കോടി രൂപ അടങ്കല്‍ ഉള്ള (3,62,75,000 ഡോളര്‍) ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വ്യക്തമായ സൂചനയുണ്ട്. വാഷിങ്ടണ്‍ കേന്ദ്രമാക്കിയുള്ള ഗ്ളോബല്‍ എന്‍വയണ്‍മെന്‍റ് ഫെസിലിറ്റി എന്ന സാമ്പത്തിക ഏജന്‍സിയാണ് ധനസഹായം നല്‍കുന്നത്.   

ഏപ്രിലില്‍ പുറത്തിറക്കിയ ജി.ഇ.എഫിന്‍െറ കടുവ സ്ഥിതിവിവര റിപ്പോര്‍ട്ടായ ‘ബേണിങ് ബ്രൈറ്റ്’ല്‍ തങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുന്ന എച്ച്.ആര്‍.എം.എല്‍ പദ്ധതിയുടെ ധനസഹായമായ 6.2 ദശലക്ഷം ഡോളര്‍ കടുവ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എച്ച്.ആര്‍.എം.എല്‍ പദ്ധതിയുടെ അഗീകാരത്തിനായി 2011 മുതല്‍ നടന്ന കത്തിടപാടുകളിലും രേഖകളിലും ഈ പദ്ധതി അന്തര്‍ദേശീയ കടുവ സംരക്ഷണമാണ് ലക്ഷ്യംവെക്കുന്നതെന്ന് സൂചന നല്‍കുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന്‍െറ 2011-2021 മാനേജ്മെന്‍റ് പ്ളാനില്‍ കടുവയുടെ എണ്ണം പെരുകുമ്പോള്‍ സംരക്ഷിത പ്രദേശത്തിന്‍െറ വിസ്തൃതി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. കേരള ജൈവവൈവിധ്യ ബോര്‍ഡിന്‍െറ ഉടുമ്പഞ്ചോല കണ്‍സര്‍വേഷന്‍ പദ്ധതിയിലും വന്യജീവി ഇടനാഴി സൃഷ്ടിക്കണമെന്ന നിര്‍ദേശമുണ്ട്.  

പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചു നടപ്പാക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി കോളനിവത്കരണത്തിന്‍െറ ആദ്യപടിയാണ് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ് പദ്ധതിയിലൂടെയുള്ള കടുവ സംരക്ഷണ ആവാസവ്യവസ്ഥ. കടുവ, പുലി, വരയാട്, മലയണ്ണാന്‍, മരനായ്, നീര്‍നായ്, ആന, കാട്ടുപോത്ത് ഇവയുടെ എണ്ണം കൂടും. ഇതിന്‍െറ തുടര്‍ച്ചയായി ഒരുലക്ഷം ഹെക്ടര്‍ വിസ്തൃതിയിലേക്ക് പദ്ധതി വളരും. കടുവ സംരക്ഷണ മേഖല സൃഷ്ടിക്കാന്‍ ആന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തിക പിന്തുണയോടെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജനജീവിതത്തിന് വെല്ലുവിളിയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.