വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ്: 11 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ 11 പേര്‍ക്കെതിരെ നടപടി. പട്ടികജാതി തണ്ടാന്‍ എന്ന് രേഖയുണ്ടാക്കിയ തീയ വിഭാഗത്തില്‍പെട്ടവരാണ് ഇവരിലധികവും.

വ്യാജ രേഖ ഉപയോഗിച്ച് ജോലിയും സ്ഥാനക്കയറ്റവും ലഭിച്ചവരുടെ പട്ടികജാതിപദവി റദ്ദാക്കി ഉത്തരവിട്ടത് രണ്ടരപ്പതിറ്റാണ്ടിനുശേഷമാണ്. തീയസമുദായാംഗമായ എല്‍.ഐ.സി കോഴിക്കോട് ഡിവിഷനല്‍ ഓഫിസിലെ സീനിയര്‍ മാനേജര്‍  ഇ.കെ. പ്രസാദ് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സര്‍വിസില്‍ തുടര്‍ന്നതെന്ന് കിര്‍ത്താഡ്സിന്‍െറ അന്വേഷണത്തില്‍ വ്യക്തമായി. ഈഴവ വിഭാഗത്തില്‍പെട്ട കോഴിക്കോട് അരക്കിണര്‍ ഉഷസ്സില്‍ ഡോ. ടി.ആര്‍. ഉഷയുടെ ജാതിസംബന്ധിച്ച് 1990 ഏപ്രില്‍ 23ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, തീരുമാനമായപ്പോഴേക്കും അവര്‍ അസിസ്റ്റന്‍റ് സര്‍ജനായി വിരമിച്ചിരുന്നു.

പാലക്കാട് പരുത്തിപ്പള്ളിയില്‍ കോട്ടക്കല്‍ വീട്ടില്‍ കെ.എസ്. പത്മാവതിയും കെ.എസ്. സഹദേവനും പട്ടികജാതിക്കാരല്ളെന്ന് 1995ല്‍ ഹൈകോടതി വിധിയുണ്ടായി. എന്നാല്‍, പരിശോധനയോഗം ചേര്‍ന്നത് 2016ലും. പാലക്കാട് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഡെവലപ്മെന്‍റ് ഓഫിസറായ വി. രാജേന്ദ്രനെതിരെ 1988ല്‍  ഹൈകോടതിവിധിയുണ്ടായെങ്കിലും ഈഴവ വിഭാഗത്തില്‍പെട്ട ഇദ്ദേഹം 28 വര്‍ഷം പട്ടികജാതിക്കാരനായി തുടര്‍ന്നു. പാലക്കാട് അയലൂര്‍ മീചേരി ഹൗസില്‍ ഹെഡ് സര്‍വേയര്‍ എം.പി. മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റിവ് ജോയന്‍റ് ഡയറക്ടര്‍ ബി. ഉണ്ണിക്കൃഷ്ണനും വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെക്കുറിച്ച് ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബ്രോഡര്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് 1984ല്‍ കത്തയച്ചിരുന്നു.

28 വര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. തിരുവനന്തപുരം ചെറുവയ്ക്കല്‍ ചിത്ര ക്വാര്‍ട്ടേഴ്സ് ലെയ്നില്‍ അമ്മവീട്ടില്‍ (ടി.സി 6/ 453) മുരുകനും മക്കളായ എം.എല്‍. വിഷ്ണു, എം.എല്‍. വിജയ് എന്നിവര്‍ കവറൈ നായിഡു എന്ന മുന്നാക്കജാതിക്കാരാണ്. എന്നാല്‍ ഇവര്‍ ‘കവര’ എന്ന പട്ടികജാതി സര്‍ട്ടിഫിക്കറ്റിലാണ് പഠനം നടത്തിയത്.
പാലക്കാട് പെരിങ്ങോട്ടുശ്ശേരി ഗവ.എല്‍.പി സ്കൂളിലെ റിട്ട. അധ്യപകന്‍  വിജയകുമാരനും മകള്‍ ദര്‍ശാവിജയകുമാറും പട്ടികജാതി തണ്ടാന്‍ സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിച്ചത്.ഇവരും തീയരാണ്. തീയവിഭാഗത്തില്‍പെട്ട പാലക്കാട് പുതൂര്‍ ജി.ജി.എച്ച്.എസിലെ പ്രഥമാധ്യാപിക പി.കെ. വത്സലക്കെതിരെ പട്ടികജാതി സംരക്ഷണസമിതി നല്‍കിയ പരാതിയില്‍ ഹൈകോടതിയില്‍നിന്ന് 1995ല്‍ ഉത്തരവുണ്ടായി. എന്നിട്ടും 21 വര്‍ഷം അവര്‍ സര്‍വിസില്‍ തുടര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.