കോഴിക്കോട്: ഭക്ഷണപ്രിയര്‍ക്ക് വിരുന്നൊരുക്കാന്‍ കുടുംബശ്രീയുടെ സഞ്ചരിക്കുന്ന ഹോട്ടല്‍ ഇനി നിരത്തിലിറങ്ങും. കോഴിക്കോട് നഗരസഭയുടെയും കുടുംബശ്രീ സെന്‍ട്രല്‍ സി.ഡി.എസിന്‍െറയും കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ഓണക്കാലത്ത് രുചിപ്പുര ഹോട്ടല്‍ സഞ്ചരിച്ചു തുടങ്ങുന്നത്. കോഴിക്കോട് കോര്‍പറേഷന്‍െറ വനിതാ വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന രുചിപ്പുര ഭക്ഷണശാലയുടെ പുതിയ അടുക്കളയായി മൊബൈല്‍ ഹോട്ടല്‍  ശനിയാഴ്ച മുതല്‍ ഓടിത്തുടങ്ങി. നിറങ്ങളും മായങ്ങളും കലര്‍ത്ത ഫാസ്റ്റ് ഫുഡിന്‍െറ ലോകത്ത് രുചിയും മണവുമുള്ള നാടന്‍ വിഭവങ്ങള്‍ ഒരുക്കുകയാണ് ഈ രുചിപ്പുര. നവജ്യോതി ഗ്രൂപ് ആരംഭിക്കുന്ന ഈ യൂനിറ്റില്‍ മഹീന്ദ്രയുടെ പിക്അപ് വാഹനമാണ് പ്രത്യേകം രൂപകല്‍പനചെയ്ത് ഭക്ഷണശാലയാക്കിയത്.

സിവില്‍ സ്റ്റേഷന്‍, മാനാഞ്ചിറ, പാളയം, ബീച്ച്, മെഡിക്കല്‍ കോളജ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ വില്‍പനയുണ്ടാവും. എണ്ണക്കടികള്‍ക്കും മറ്റും പകരമായി വിവിധയിനം അടകള്‍, മുളയരിപ്പുട്ട്, കപ്പ, കരിമീന്‍ പൊള്ളിച്ചത്, മുളബിരിയാണി തുടങ്ങിയ നാടന്‍ വിഭവങ്ങളാണ് രുചിപ്പുര ഒരുക്കുന്നത്. കുടുംബശ്രീയുടെ വിവിധ യൂനിറ്റുകളില്‍നിന്നായി പ്രത്യേകം നിര്‍മിച്ചെടുക്കുന്ന പാളപാത്രത്തിലാണ് ഭക്ഷണം വിളമ്പുക.

മണ്‍കുടങ്ങളും സ്റ്റീല്‍ ഗ്ളാസുകളും മുളങ്കുറ്റികളും ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ മൊബൈല്‍ ഹോട്ടലായും രുചിപ്പുര ആകര്‍ഷകമാവുന്നു. ഓണം പ്രമാണിച്ച് ആദ്യത്തെ 10 ദിവസം 13 തരം പായസം മാത്രമായിരിക്കും മൊബൈല്‍ ഹോട്ടലിലൂടെ നല്‍കുക. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപത്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മൊബൈല്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഓണപ്പുടവ വിതരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിതാരാജന്‍ അധ്യക്ഷത വഹിച്ചു.

രുചിപ്പുരയുടെ സെക്രട്ടറി സിബിജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, സയ്യിദ് അക്ബര്‍ ബാദുഷാഖാന്‍, ടി.പി. സതീശന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെന്‍ട്രല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. ബീന സ്വാഗതവും എം.വി. റംസി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.