ഓണത്തിനു മില്‍മ എത്തിക്കുന്നത് 80 ലക്ഷം ലിറ്റര്‍ പാല്‍

കോട്ടയം: ഓണാഘോഷത്തിനു പായസമധുരം പകരാന്‍ മില്‍മ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് 80 ലക്ഷം ലിറ്റര്‍ പാല്‍. ഇതിനായി കര്‍ണാടക, തമിഴ്നാട്  മില്‍ക് ഫെഡറേഷനുകളുമായി കരാര്‍ ഒപ്പിട്ടു. കര്‍ണാടകത്തിലെ നാലും തമിഴ്നാട്ടിലെ ആറും ഡെയറികളില്‍നിന്നാണ് പാല്‍ എത്തിക്കുന്നത്. അതത് ഡെയറികളുടെ ടാങ്കറുകള്‍ വാടകക്ക് എടുത്താവും അധിക പാല്‍ എത്തിക്കുക. ഓണനാളുകളില്‍ അധിക പാല്‍ തേടി ഇതര സംസ്ഥാനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ വില ഉയര്‍ത്തുന്നത് പതിവായിരുന്നു. അതിനാല്‍ ഇത്തവണ നേരത്തേ തന്നെ കര്‍ണാടക, തമിഴ്നാട് ഫെഡറേഷനുകളുമായി ധാരണയിലത്തെിയിരുന്നു.  ഇരു സംസ്ഥാനങ്ങളിലും പാല്‍ ഉല്‍പാദനം വര്‍ധിച്ചതും നടപടിക്ക് വേഗം പകര്‍ന്നു.

തിരുവോണത്തിനു 28 ലക്ഷം പാല്‍ വേണ്ടിവരുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍. നിലവില്‍ 10 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്തുനിന്ന് ശരാശരി മില്‍മ ശേഖരിക്കുന്നത്. ഓണനാളുകളില്‍ ഇത് ആറു ലക്ഷമായി കുറയും. ഇതുകൂടി കണക്കിലെടുത്താണ് കൂടുതല്‍ പാല്‍ എത്തിക്കേണ്ടിവരുന്നത്. ഓണനാളുകളില്‍ നാട്ടില്‍തന്നെ ആവശ്യക്കാര്‍ കൂടുന്നതോടെ കര്‍ഷകര്‍ അവര്‍ക്ക് പാല്‍ നല്‍കുന്നതാണ് മില്‍മക്ക് ലഭിക്കുന്ന അളവ് കുറയാന്‍ കാരണം. കര്‍ണാടകയിലെ മൈസൂര്‍, മാണ്ഡ്യ, ഹസന്‍, ബംഗളൂരു എന്നീ ഡെയറികളില്‍നിന്ന് തമിഴ്നാട്ടിലെ തിരുനല്‍വേലി, മധുര, ദിണ്ഡിഗല്‍, സേലം, ഈറോഡ്, കോയമ്പത്തൂര്‍, തൃച്ചി എന്നീ ഡെയറികളില്‍നിന്നുമാണ് പാല്‍ എത്തിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാകും പാല്‍ എത്തിക്കുകയെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.