അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേത്യത്വത്തില്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു വനപാലകനും ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വനംവകുപ്പിന്‍െറ രണ്ടു വാഹനങ്ങള്‍ കല്ളേറില്‍ തകര്‍ന്നു.
ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. റേഞ്ച് ഓഫിസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സമരക്കാരെ അടിമാലി, കുട്ടമ്പുഴ പൊലീസിന്‍െറ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ സമരക്കാരില്‍ ചിലര്‍ റേഞ്ച് ഓഫിസിലേക്കും പൊലീസിനു നേരെയും കല്ളെറിഞ്ഞതിനത്തെുടര്‍ന്നാണ് ലാത്തിവീശിയത്. അടിമാലി, കുട്ടമ്പുഴ, ഊന്നുകല്‍ സ്റ്റേഷനുകളില്‍നിന്നും ഇടുക്കി എ.ആര്‍ ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
അടിമാലി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്യാംകുമാര്‍ (53), കുട്ടമ്പുപുഴ എ.എസ്.ഐ രാധാകൃഷ്ണന്‍(47), ഇടുക്കി എ.ആര്‍ ക്യാമ്പിലെ മണികണ്ഠന്‍ (27), കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്‍റ് എം.ഐ. ജബ്ബാര്‍ (40), യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മനീഷ് നാരായണന്‍ (36), കെ. കൃഷ്ണമൂര്‍ത്തി (28), ജസ്റ്റിന്‍ കുളങ്ങര (36), ദേവികുളം മണ്ഡലം സെക്രട്ടറി നിഷാദ് കീടത്തുംകുടി(36), കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം വൈസ് പ്രസിഡന്‍റ് ബേബി അഞ്ചേരി (53), ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് സലീം അലിയാര്‍ (42) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൃഷ്ണമൂര്‍ത്തിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ, അടിമാലി സ്റ്റേഷനുകളില്‍ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.