നിലപാടിലുറച്ച് എന്നും

ഗൗരവം വിടാത്ത മുഖഭാവം, അളന്ന് മുറിച്ച വാക്കുകള്‍, വിട്ടുവീഴ്ചയില്ലാത്ത നിലപാട്..... കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ചിലതാണിത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് എതിരാളികളും മാധ്യമങ്ങളും വിളിച്ച് പറയുമ്പോഴും ആ മുഖത്ത് കുലുക്കമില്ല. എല്ലാം മാധ്യമ സൃഷ്ടിയെന്ന് ഒറ്റവാക്കില്‍ പ്രതിരോധിച്ച് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അചഞ്ചലനായ പോരാളിയായി പിണറായി തിളങ്ങി നില്‍ക്കുന്നു. സംസ്ഥാനത്തിന്‍െറ രാഷ്ട്രീയ  ഭൂമികയില്‍ കരുത്തുറ്റ നിലപാട് കൊണ്ടും പ്രത്യയ ശാസ്ത്ര സ്ഥൈര്യം കൊണ്ടും ജ്വലിച്ച് നില്‍ക്കുന്ന വ്യക്തിത്വമാണ് പിണറായി വിജയന്‍േറത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നു പോയ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ഉരുക്കുകോട്ട പോലെ ഉറച്ച് നിന്ന് പാര്‍ട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിത്വം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ 1944 മാര്‍ച്ച് 21ന് ചെത്ത് തൊഴിലാളിയായ മുണ്ടയില്‍ കോരെൻറയും കല്യാണിയുടെയും മകനായാണ് വിജയന്‍ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലായിരുന്നു ബാല്യവും കൗമാരവും. പിണറായി യു.പി സ്കൂളിലും, പെരളശ്ശേരി ഹൈസ്കൂളിലും വിദ്യാഭ്യാസം. പിന്നീട് ഒരു വര്‍ഷം നെയ്ത്ത് തൊഴിലാളിയായി. തുടര്‍ന്നാണ് പ്രീ യൂനിവേഴ്സിറ്റിക്ക് തലശ്ശേരി ബ്രണ്ണന് കോളേജില്‍ ചേരുന്നത്. അവിടത്തെന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്.എഫിന്‍്റെ സംസ്ഥാന പ്രസിഡന്‍്റ്, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്.വൈ.എഫിന്‍്റെ സംസ്ഥാനപ്രസിഡന്‍്റായും പ്രവര്‍ത്തിച്ചു. .

സമര മുഖരിതമായ രാഷ്ട്രീയ ജീവിത ചരിത്രത്തില്‍ കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങണ്ടേി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് തുറുങ്കിലടച്ച അദ്ദേഹം ഒന്നരവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്കിയപ്പോള്‍ വിനയപൂര്‍വം പിണറായി അത് നിരസിച്ചു. സി.പി.ഐ (എം) ചണ്ഡിഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ വാടകക്കോലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളി സംഘത്തിന്‍െറ വെടി ഇ. പി. ജയരാജനാണ് കൊണ്ടത്.

ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സെക്രട്ടറിയേറ്റിലുമത്തെിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ കേരളത്തിന്‍്റെ സഹകരണ - വൈദ്യുതി മന്ത്രിയായിരുന്നു.

1998ല്‍ ചടയന്‍ ഗോവിന്ദന്‍്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ടി സെക്രട്ടറിയായി. കൊല്‍ക്കത്തയില്‍ നടന്ന പതിനാറാം പാര്‍ടി കോണ്‍ഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി. പാര്‍ട്ടിയില്‍ കര്‍ക്കശ സ്വഭാവമുള്ള നേതാവായാണ് പിണറായി വിജയന്‍ അറിയപ്പെടുന്നത്. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന വൈദ്യൂതി ബോര്‍ഡിന് വേണ്ടി കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്‍െറ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണം പിണറായി വിജയന്‍െറ രാഷ്ട്രീയ ജീവിതത്തില്‍ വെല്ലുവിളിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനെതിരെ സി.ബി.ഐയും  സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹരജികള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്.

സി.പി.എം കേരള ഘടകത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുന്ന വി.എസ് -പിണറായി തര്‍ക്കം ഏറെക്കുറെ പരിഹരിക്കുകയും ഇരുവരും ഒരുമിച്ച് പാര്‍ട്ടിയെ നയിച്ച് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലേറുന്നത്.

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.