മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടി. മത്സരിച്ച 15 സീറ്റില്‍ വിജയം കണ്ടത് ആറിടത്ത് മാത്രം. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി 13ാം മത്സരത്തില്‍ പാലായില്‍ രക്ഷപ്പെട്ടത് തലനാരിഴക്കും. വോട്ടെണ്ണലിന്‍െറ തുടക്കം മുതല്‍ അവസാനംവരെ ഉദ്വേഗത്തിന്‍െറ മുള്‍മുനയിലായിരുന്നു മാണി. ലീഡ് നില മാറിയും മറിഞ്ഞു.11.30ഓടെ മാണി വിജയിച്ചു എന്ന പ്രഖ്യാപനം വന്നു.തുടക്കം മുതല്‍  മാണി സി. കാപ്പനായിരുന്നു മുന്നില്‍. തപാല്‍ വോട്ടിലും കെ.എം. മാണി പിന്നിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ആയിരത്തിലധികം വോട്ടിന്‍െറ കുറഞ്ഞ ഭൂരിപക്ഷത്തില്‍ മാണി ജയിച്ചെന്നറിഞ്ഞപ്പോഴാണ് പലരുടെയും മുഖത്തെ ചുളിവ് മാറിയത്.
സീറ്റെണ്ണത്തില്‍ ഉണ്ടായ നഷ്ടവും മാണി ഗ്രൂപ്പിനെ തകര്‍ത്തു. മന്ത്രി പി.ജെ. ജോസഫ് തൊടുപുഴയിലും റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ചങ്ങനാശേരിയില്‍ സി.എഫ്. തോമസും കാഞ്ഞിരപ്പള്ളിയില്‍ പ്രഫ. എന്‍. ജയരാജും ജയിച്ചതൊഴിച്ചാല്‍ കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പുറത്ത് കേരള കോണ്‍ഗ്രസുകള്‍ക്ക് സീറ്റൊന്നുമില്ലാതായി. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയിലും കോതമംഗലത്ത് ടി.യു. കുരുവിളയും, ഏറ്റുമാനൂരില്‍ തോമസ് ചാഴികാടനും, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂര്‍ എന്നിവിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.
ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫിന്‍െറയും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് ഇടതുമുന്നണിയുടെ അഡ്വ. വി.ബി. ബിനുവിന്‍െറയും മുന്നില്‍ രക്ഷപ്പെട്ടത്  മാണി അനുഭവിച്ച ടെന്‍ഷനുകള്‍ക്ക് ഉപരിയായാണ്. കേരള കോണ്‍ഗ്രസില്‍ അനായാസ വിജയം നേടിയത് പി.ജെ. ജോസഫും മോന്‍സ് ജോസഫും മാത്രം. ജോസഫ് 45,587 വോട്ടിന്‍െറയും മോന്‍സ്  42,256 വോട്ടിന്‍െറയും  ജയം നേടി.  ജോസഫിന്‍േറത് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷവുമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.