കോണ്‍ഗ്രസ് നേതാവ് കെ.കെ. മാത്യുവിന്‍െറ പേര് വെളിപ്പെട്ട സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു
നെടുങ്കണ്ടം: കോണ്‍ഗ്രസ് പ്രാദേശികനേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസിന്‍െറ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് ബേബിയുടെ സഹോദരന്‍ അഞ്ചേരി ജോര്‍ജ്. ബേബി വധക്കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. മാത്യുവിന്‍െറ പേര് വെളിപ്പെട്ട സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
എം.എം. മണിയുടെ വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ നിസ്സംഗത പുലര്‍ത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കൊല്ലപ്പെട്ടവരുടെ പേര് പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് രക്തസാക്ഷി കുടുംബങ്ങളെ അവഹേളിക്കുന്നതിനും കേരള സമൂഹത്തെ കളിയാക്കുന്നതിനും തുല്യമാണ്.അന്വേഷണസംഘത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബേബി വധക്കേസില്‍ ചെറുവിരല്‍ അനക്കാത്ത ഉമ്മന്‍ ചാണ്ടിയും സേനാപതി വേണുവും ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയും കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ഥിക്കുകയുമാണ്.
നിയമം നിയമത്തിന്‍െറ വഴിയേ എന്ന് വാതോരാതെ പറയുന്ന മുഖ്യമന്ത്രിയാണ് ബേബിയുടെ കേസ് അട്ടിമറിച്ചത്. അഞ്ചേരി ബേബിയുടെ പേരില്‍ ഉടുമ്പന്‍ചോലയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി ഓഫിസ് വിറ്റും ഫണ്ട് പിരിച്ചും ഏക്കറുകണക്കിന് തോട്ടം സമ്പാദിച്ച സ്വസമുദായക്കാരനായ കെ.കെ. മാത്യുവിനെ സംരക്ഷിക്കുന്നതിന് കേസ് അട്ടിമറിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. പുതുപ്പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദികനായിരുന്ന കക്കാട്ടച്ചന്‍െറ ബന്ധുവും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന മെഡിക്കല്‍ ബേബി എന്ന കെ.കെ. മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചന നടന്നെന്ന് സമ്മതിച്ച സാഹചര്യത്തിലാണ് കേസന്വേഷണം മുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.