ആറുപേര്‍ക്ക് ജീവിതം നല്‍കി പ്രസാദ് യാത്രയായി

കൊച്ചി: ആറുപേരെ ജീവിതത്തിലേക്ക് മടക്കിയത്തെിച്ച് സെക്യൂരിറ്റി ജീവനക്കാരനായ പ്രസാദ് യാത്രയായി. കാറിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആലപ്പുഴ മുതുകുളം നോര്‍ത് ചേപ്പാട് പ്രസാദം വീട്ടില്‍ പി.ജെ. പ്രസാദിന്‍െറ അവയവങ്ങളാണ് ഇനി ആറുപേരുടെ ശരീരത്തിന്‍െറ ഭാഗമാകുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചപ്പോള്‍ ഭാര്യ രാധാമണിയും മക്കളും ബന്ധുക്കളും അവയവദാനത്തിന് തയാറാവുകയായിരുന്നു.
ഹൃദയവും കരളും വൃക്കകളും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്.

വെളിയകുളങ്ങര കുറ്റിക്കാട്ടില്‍ വീട്ടില്‍ പരേതനായ ജനാര്‍ദനന്‍െറയും ചിന്നമ്മയുടെയും മകനാണ് പ്രസാദ്. മക്കള്‍: പ്രവിത പ്രസാദ്, അഖില്‍ പ്രസാദ് (ഖത്തര്‍). മരുമകന്‍: രജിത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെളിയംകുളങ്ങരയിലെ വീട്ടുവളപ്പില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് രാമപുരത്ത് കാറിടിച്ചാണ് വഴിയാത്രക്കാരനായിരുന്ന പ്രസാദിന്‍െറ തലക്ക് ഗുരുതര പരിക്കേറ്റത്. ഉടന്‍ ഹരിപ്പാട് ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും 19ന് പുലര്‍ച്ചെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദിന്‍െറ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ഞായറാഴ്ച അവയവദാനത്തിന് ബന്ധുക്കള്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. പ്രസാദിന്‍െറ ഹൃദയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ജോര്‍ജ് ദേവസ്യക്ക് വെച്ചുപിടിപ്പിച്ചു. ലേക്ഷോര്‍ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി താജി തോമസിനാണ് കരള്‍ വെച്ചുപിടിപ്പിച്ചത്.
ഒരുവൃക്ക ലേക്ഷോറില്‍ ചികിത്സയിലുള്ള ചേര്‍ത്തല സ്വദേശി ജോര്‍ജ് ജോസഫിനും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും മാറ്റി വെച്ചു.

നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലേക്ഷോര്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍റ് ഡയറക്ടര്‍ ഡോ. ഫിലിപ് ജി. തോമസിനൊപ്പം യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോര്‍ജ് പി, ഡോ. അഭയ്, ഡോ. സോളമന്‍, ഡോ. മഹേഷ്, ഡോ. നിവാസ്, ഡോ. നിത, ഡോ. ജയ സൂസന്‍ എന്നിവര്‍ കരള്‍-വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.