കാട്ടായിക്കോണം സംഘര്‍ഷം: പ്രദേശം പൊലീസ് കാവലില്‍

കഴക്കൂട്ടം: തിങ്കളാഴ്ച രാത്രി സംഘര്‍ഷം നടന്ന കാട്ടായിക്കോണത്ത് ചൊവ്വാഴ്ച സ്ഥിതിഗതികള്‍ ശാന്തം. അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റൂറല്‍ എസ്.പി. ഷെഫിന്‍ അഹമ്മദിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാട്ടായിക്കോണം, മേലേവിള, അയിരൂപ്പാറ മേഖലകളിലെല്ലാം വന്‍ സുരക്ഷാക്രമീകരണമാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 120 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും 80 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയിലെ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് ബി.ജെ.പിവൃത്തങ്ങള്‍ പറയുന്നത്. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച വ്യക്തമായ വിവരം നല്‍കാന്‍  പൊലീസിനായിട്ടില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് കഴക്കൂട്ടം നഗരപ്രചാരക് ചങ്ങനാശ്ശേരി സ്വദേശി അമല്‍കൃഷ്ണയുടെ(28)നില ഗുരുതരമായി തുടരുകയാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പോങ്ങുംമൂട് വിക്രമന്‍, ബി.എം.എസ് നേതാവ് അര്‍ജുന്‍ ഗോപാല്‍ എന്നിവരും ആശുപത്രിയിലാണ്.
മാസ്റ്റര്‍പ്ളാന്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെചൊല്ലിയുള്ള പ്രതിഷേധമാണ് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ ആറോളം പൊലീസ് വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കടകളും ഒതുക്കിവെച്ചിരുന്ന രണ്ട് ബൈക്കുകളും തകര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആരംഭിച്ച സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. മാസ്റ്റര്‍പ്ളാനിനെതിരെ ബി.ജെ.പി കാട്ടായിക്കോണത്ത് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മേയറുടേതെന്ന് ആരോപിക്കുന്ന കോലവുമായാണ് ബി.ജെ.പിക്കാര്‍ പ്രകടനം നടത്തിയത്. 70ഓളം പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കോലം കത്തിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍  രംഗത്തുവരുകയായിരുന്നു.ഹര്‍ത്താലിന്‍െറ ഭാഗമായി ചൊവ്വാഴ്ച രാവിലെ പോത്തന്‍കോട്ട് ഇരുവിഭാവും പ്രകടനം നടത്താനൊരുങ്ങിയെങ്കിലും പൊലീസ് അനുവദിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.