മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ പിഴവ്

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ നിശ്ചയിച്ചതിലെ അപാകത ജനങ്ങളെ വലക്കുന്നു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളുടെ ഇരട്ടിയോളം അധികമായാണ് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുകാരണം അപേക്ഷകര്‍ പല സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരുന്നുണ്ട്.

 യഥാര്‍ഥത്തില്‍ 600 രൂപ മാത്രം മതിയായ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഈടാക്കുന്നത് 850 രൂപയാണ്. സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്രയുംതുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. മേല്‍വിലാസം മാറ്റാനുള്ള നിരക്ക് 350 രൂപയാണെങ്കിലും 550 രൂപയാണ് ഓണ്‍ലൈന്‍ നിരക്ക്. എന്നാല്‍, ഡ്യൂപ്ളിക്കറ്റ് ലൈസന്‍സ് അനുവദിക്കുന്നതിന് 500 രൂപയാണ് നിരക്കെന്ന് 2013ലെ ഉത്തരവില്‍ പറയുന്നു. ഇതിനോടൊപ്പം സര്‍വിസ് ചാര്‍ജായി 50 രൂപയും ഈടാക്കാം.

ലൈസന്‍സ് പുതുക്കുന്നതിന് 50 രൂപ ഫീസും 50 രൂപ സര്‍വിസ് നിരക്കും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 300 രൂപയാണ് അടക്കേണ്ടതെന്നും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ലൈസന്‍സില്‍ മേല്‍വിലാസം മാറ്റുന്നതിന് സര്‍വിസ് ചാര്‍ജായി 50 രൂപയും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 250 രൂപയാണ് യഥാര്‍ഥ നിരക്ക്.
ലൈസന്‍സ് പുതുക്കുന്നതിനും മേല്‍വിലാസം മാറ്റുന്നതിനും ഒരുമിച്ച് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന് 50 രൂപയും സര്‍വിസ് നിരക്കായി 50 രൂപയും ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും മേല്‍വിലാസം മാറ്റുന്നതിന് സര്‍വിസ് ചാര്‍ജ് 50 രൂപയും ഉള്‍പ്പെടെ 350 രൂപയാണ് അടക്കേണ്ടത്. എന്നാല്‍, ഡ്യൂപ്ളിക്കറ്റ് ലൈസന്‍സ് അനുവദിക്കുന്നതിന് നിശ്ചയിച്ച ഫീസ് 500 രൂപയാണ്.

ഇതില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് നിര്‍ദേശിക്കാത്തതിനാല്‍ സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടെ 550 രൂപ മതിയെന്നും അദ്ദേഹം പറയുന്നു. ലൈസന്‍സ് പുതുക്കുന്നതിനോടൊപ്പം മേല്‍വിലാസം മാറ്റുന്നതിനും അപേക്ഷിക്കുമ്പോള്‍ പുതുക്കലിന് 50 രൂപയും സര്‍വിസ് ചാര്‍ജായി 50 രൂപയുമടക്കം ലൈസന്‍സിനുള്ള 200 രൂപയും മേല്‍വിലാസം മാറ്റുന്നതിനുള്ള സര്‍വിസ് ചാര്‍ജായി 50 രൂപയും ഉള്‍പ്പെടെ 350 രൂപയാണ് അടക്കേണ്ടത്.

എന്നാല്‍, ഓണ്‍ലൈനായി ഫീസ് അടക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചില അപാകതകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത് പരിഹരിക്കാനായി സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ നാഷനല്‍ ഇന്‍ഫോമാറ്റിക്സ് സെന്‍ററിന് നല്‍കിയതായും ജോയന്‍റ് കമീഷണര്‍ അറിയിച്ചു. നികുതിയിനത്തില്‍ അധികതുക ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ ലഭിക്കാന്‍ ആര്‍.ടി.ഒ, ജോയന്‍റ് ആര്‍.ടി.ഒ എന്നിവര്‍ക്ക് അപേക്ഷ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. കൊളത്തറ തയ്യില്‍തൊടി പി. ജയരാജന്‍െറ പരാതിയിലാണ് ഓണ്‍ലൈന്‍ ഫീസുകളിലെ പിഴവ് അധികൃതര്‍ തിരിച്ചറിഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.