കശുവണ്ടി വില സര്‍വകാല റെക്കോഡില്‍

നിലമ്പൂര്‍: കടുത്ത ചൂടും വേനല്‍ മഴയുടെ കുറവും സംസ്ഥാനത്തെ കശുവണ്ടി കൃഷിക്ക് തിരിച്ചടിയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കശുവണ്ടിക്ക്. എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവ് ഗണ്യമായി കുറഞ്ഞു. കിലോക്ക് 107 രൂപയാണ് ഇപ്പോഴത്തെ വില. മുന്‍ വര്‍ഷങ്ങളിലെ ഉയര്‍ന്ന വില കിലോക്ക് 90 രൂപ വരെയായിരുന്നു.
കടുത്ത ചൂടില്‍ പൂക്കുലകള്‍ കരിഞ്ഞുണങ്ങുന്നതാണ് തിരിച്ചടിയായത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പാദിപ്പിച്ചിരുന്നത്. ഇപ്പോഴും കാസര്‍കോട് ജില്ലയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായി. മലപ്പുറം ജില്ലയിലെ തോട്ടങ്ങളില്‍ നല്ളൊരു ഭാഗവും മുറിച്ചുമാറ്റി. കൊച്ചി കേന്ദ്രമായുള്ള കശുവണ്ടി ഫാക്ടറികളുടെ നിലനില്‍പ്പ് തന്നെ മലബാര്‍ മേഖലയിലെ കശുവണ്ടി തോട്ടങ്ങളെ ആശ്രയിച്ചായിരുന്നു. ഉല്‍പാദനം കുറഞ്ഞതോടെ ഇവയുടെ പ്രവര്‍ത്തനവും ഏറക്കുറെ നിലച്ച മട്ടിലാണ്. സീസണ്‍ കാലത്ത് ആഴ്ചയില്‍ അമ്പതോളം ലോഡ് കശുവണ്ടിയാണ് മലബാര്‍ മേഖലയില്‍നിന്ന് കൊച്ചിയിലെ ഫാക്ടറികളിലത്തെിയിരുന്നത്. ഇപ്പോഴിത് പത്തില്‍ താഴെയായി. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് കൊച്ചി ഫാക്ടറികളിലേക്ക് കശുവണ്ടി ഇറക്കുമതി ചെയ്യുന്നത്. കേരളത്തിലെ കശുവണ്ടിയേക്കാള്‍ ഗുണമേന്മ കുറഞ്ഞതാണ് ഇവ. കശുവണ്ടി തോട്ടങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്ഥിരം താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.