Posted On
date_range Updated On
date_range കമ്പനിയുടെ പേരെഴുതാന്‍ ടാങ്കര്‍ ലോറികള്‍ പരസ്യഫീസ് നല്‍കേണ്ട –ഹൈകോടതി
കൊച്ചി: ടാങ്കര്‍ ലോറികളില്‍ പെട്രോളിയം കമ്പനികളുടെ പേരെഴുതുന്നതിന് പരസ്യഫീസ് ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്‍െറ നടപടി ഹൈകോടതി റദ്ദാക്കി. വാഹനങ്ങളില്‍ കമ്പനികളുടെ പേരെഴുതുന്നത് പരസ്യമായി കണക്കാക്കി ഫീസ് ഈടാക്കാമെന്ന കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ 191ാം വകുപ്പുപ്രകാരം എടുത്ത നടപടികളാണ് ജസ്റ്റിസ് ഷാജി പി. ചാലി റദ്ദാക്കിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ കമ്പനി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളുടെ വശങ്ങളില്‍ കമ്പനിയുടെ പേരും അപകടസാധ്യതാ മുന്നറിയിപ്പും എഴുതുന്നത് ചട്ടപ്രകാരം പരസ്യമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍െറ നിലപാട്. കമ്പനിയുടെ ഉടമസ്ഥതയില്‍ 400ഓളം ഇന്ധന ടാങ്കറുകള്‍ ഓടുന്നതായും പതിറ്റാണ്ടുകളായി കമ്പനിയുടെ പേരെഴുതിയാണ് സര്‍വിസ് നടത്തുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാകാരണങ്ങളാലാണ് ജ്വലനസാധ്യത കൂടുതലുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ കമ്പനിയുടെ പേരും മുന്നറിയിപ്പും രേഖപ്പെടുത്തുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇത് പൊതുജനങ്ങള്‍ക്കാണ് ഉപയോഗപ്രദമാവുക. അതിനാലാണ് വലിയ അക്ഷരത്തില്‍ കമ്പനിയുടെ പേര് എഴുതുന്നതെന്നും കമ്പനി വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് കോടതി മോട്ടോര്‍ വാഹന വകുപ്പിന്‍െറ നടപടി റദ്ദാക്കിയത്. മോട്ടോര്‍ വാഹന ചട്ടത്തിലെ ഏതെങ്കിലും ഒരു വ്യവസ്ഥ മാത്രം നോക്കി ഇങ്ങനെ നടപടിക്ക് മുതിരാനാവില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിലെഴുതിയിട്ടുള്ള വസ്തുതകള്‍ വായിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തേക്ക് മാറാന്‍ സാധിക്കും. മാത്രമല്ല, പൊലീസിനെയും ഫയര്‍ഫോഴ്സിനെയും ബന്ധപ്പെട്ട കമ്പനി അധികൃതരെ വിവരമറിയിക്കാനും ഇത് സഹായിക്കും. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്‍െറ വരുമാനമാര്‍ഗത്തേക്കാള്‍ പൊതുജന സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.