അശ്വതി ഇനി ജെ.ഡി.ടിയുടെ തണലില്‍


കോഴിക്കോട്: ക്രൂരമായ റാഗിങ്ങിന്‍െറ നടുക്കുന്ന ഓര്‍മകള്‍ അശ്വതിക്കു മെല്ളെ മറക്കാം. ഏറെ മോഹിച്ച് ചേര്‍ന്ന നഴ്സിങ് പഠനം പാതിവഴിയില്‍ മുടങ്ങുമെന്ന ആശങ്കയും വേണ്ട. കോഴിക്കോട് വെള്ളിമാടുകുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ഡി.ടി ഇസ്്ലാം ട്രസ്്റ്റ് അശ്വതിയെ ദത്തെടുക്കുന്നു.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ലഹരിവിരുദ്ധ ദിനാചരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.  അശ്വതിയുടെ ചികിത്സയും തുടര്‍പഠനവും താമസവുമെല്ലാം ഇനി ജെ.ഡി.ടിയുടെ കീഴിലായിരിക്കും. കൂടാതെ, ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചാല്‍ ജോലിയും നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
കര്‍ണാടകയിലെ കലബുറഗിയില്‍ അല്‍ഖമര്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെക്കുറിച്ചറിഞ്ഞ ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ് മുഖ്യമന്ത്രിയോട് കത്തിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി ജെ.ഡി.ടി ട്രസ്്റ്റിനുകീഴിലെ ജെ.ഡി.ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് ലഭിച്ച സംസ്ഥാനത്തെ മികച്ച ലഹരിവിരുദ്ധ ക്ളബിനുള്ള പുരസ്കാരം ഏറ്റുവാങ്ങാനത്തെിയതായിരുന്നു അദ്ദേഹം. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷമാണ് അശ്വതിയെ ജെ.ഡി.ടി ഏറ്റെടുക്കുന്ന കാര്യം മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചത്.
 ട്രസ്്റ്റിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലാപ്പറമ്പിലെ ഇഖ്്റ ആശുപത്രിയിലേക്ക് ആവശ്യമെങ്കില്‍ അശ്വതിയെ മാറ്റുമെന്ന് സി.പി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. ഇതിനായി മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ഇഖ്്റയിലെ ഡോക്ടര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്തും. ജെ.ഡി.ടി നഴ്സിങ് കോളജിലായിരിക്കും അശ്വതിക്ക് തുടര്‍പഠനത്തിന് അവസരം നല്‍കുക. ഇതിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. ജെ.ഡി.ടിയുടെ ഹോസ്്റ്റലില്‍ പരിപൂര്‍ണ സൗജന്യത്തോടെ പെണ്‍കുട്ടിക്ക് താമസിക്കാനും സൗകര്യമൊരുക്കും. നല്ല മാര്‍ക്കോടെ ജയിച്ചാല്‍ ഇഖ്്റ ആശുപത്രിയില്‍ത്തന്നെ അശ്വതിക്ക് നഴ്സായി ജോലി നല്‍കാനും തീരുമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശ്വതിക്ക് തുടര്‍പഠനത്തിന് സാഹചര്യമൊരുക്കിയ ജെ.ഡി.ടിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അമ്മാവന്‍ ചന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.