രോഗവും ദാരിദ്ര്യവും; കുടുംബം കരുണതേടുന്നു

ചീക്കിലോട്: കിടക്കപ്പായില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത പിതാവും നട്ടെല്ലിന്‍െറ തേയ്മാനം കാരണം വേദന തിന്നുന്ന മാതാവും. ഇതിനിടയില്‍ ആരുടെയൊക്കെയോ സഹായം കൊണ്ട് സ്കൂളില്‍ പോയിവരുന്ന അഞ്ചാം ക്ളാസുകാരി. മരപ്പണിക്കാരനായിരുന്ന ചീക്കിലോട്ടെ നാലുപുരയ്ക്കല്‍ പുരുഷുവിന്‍െറ ഓലക്കുടിലിലെ കിടപ്പുപോലും ദൈന്യത നിറഞ്ഞത്. ഒരപകടത്തിലുണ്ടായ മുറിവിലെ അണുബാധയെതുടര്‍ന്നാണ് പുരുഷുവിന്‍െറ വലതുകാല്‍ തകര്‍ന്നുപോയത്. മാംസം ദ്രവിച്ച് അസ്ഥി പുറത്തായ അവസ്ഥയിലാണ്. പുരുഷു കിടപ്പിലായതോടെ അയല്‍വീടുകളില്‍ ജോലി ചെയ്തായിരുന്നു ഭാര്യ അനിത മരുന്നിനും അന്നത്തിനും വഴിതേടിയിരുന്നത്.

നട്ടെല്ലിന്‍െറ തേയ്മാനം കഠിനമായതോടെ ഒന്നിനും വയ്യാതായിരിക്കുകയാണ് അവര്‍ക്കും. പുരുഷുവിനെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ കരുണയിലാണ് ഇത്തവണ മകള്‍ക്ക് യൂനിഫോമും പുസ്തകവും വാങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഫ്ളക്സ് ഷീറ്റിട്ട് കൊടുത്തതുകൊണ്ട് കുടിലില്‍ ചോരാതെ കിടക്കാനാവുന്നു. അടച്ചുറപ്പുള്ളൊരു ഒറ്റമുറി വീടെങ്കിലും ശരിയായിരുന്നെങ്കില്‍ എന്നുമാത്രമാണ് ഈ കുടുംബത്തിന്‍െറ പ്രാര്‍ഥന. വാര്‍ഡ് അംഗം വിമല തേറോത്ത് ചെയര്‍പേഴ്സണും ടി.കെ. സിദ്ധാര്‍ത്ഥന്‍ കണ്‍വീനറും കെ.പി. ബാബു ട്രഷററുമായി നാട്ടുകാര്‍ പുരുഷുവിന്‍െറ ചികിത്സക്കും കുടുംബത്തിന്‍െറ സംരക്ഷണത്തിനുമായി ഒരു കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.

ചീക്കിലോട് സര്‍വിസ് സഹകരണ ബാങ്കില്‍ 7123 നമ്പറില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ട് നമ്പറിലോ നാലുപുരയ്ക്കല്‍ പുരുഷു ചികിത്സാസഹായ കമ്മിറ്റി, ചീക്കിലോട് പി.ഒ, അത്തോളി വഴി, കോഴിക്കോട് ജില്ല, പിന്‍ 673315  എന്ന വിലാസത്തിലോ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഫോണ്‍: 9446781008 (കണ്‍.).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.