കണ്ണൂര്‍: അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകൾക്ക് മുമ്പ് കണ്ണൂര്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ രാജിവെച്ചു.. എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് രാവിലെ ഒൻപതരയോടെ കോര്‍പറേഷന്‍ സെക്രട്ടറിക്ക് സമീര്‍ രാജി സമര്‍പ്പിച്ചത്.
ലീഗിനും യു.ഡി.എഫിനും മേല്‍ക്കൈയുണ്ടായിരുന്ന കണ്ണൂർ നഗരസഭയില്‍നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഡെപ്യൂട്ടി മേയര്‍ ആകേണ്ടതില്ലെന്ന തീരുമാനമാണ് രാജിയിലേക്ക് നയിച്ചത്. ഞായറാഴ്ച ചേര്‍ന്ന ലീഗിന്‍റെയും യു.ഡി.എഫിന്‍റെയും യോഗങ്ങളിലും ഈ നിര്‍ദേശമുയര്‍ന്നു. ഇരുമുന്നണികള്‍ക്കും തുല്യസീറ്റായതിനാല്‍ മറുചേരിക്ക് പിഴവുണ്ടായാല്‍ പദവി നിലനിര്‍ത്താമെന്ന വാദമുയര്‍ന്നുവെങ്കിലും ഭാഗ്യത്തെ കൂട്ടുപിടിക്കാതെ പദവി ത്യജിക്കാനുള്ള നിര്‍ദേശമാണ് മിക്ക അംഗങ്ങളും മുന്നോട്ടുവെച്ചത്.
സമീറിന്‍റെ രാജി സ്വീകരിച്ചു കഴിഞ്ഞാല്‍ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് വരണാധികാരിയായ ജില്ലാ കലക്ടര്‍ പിന്നീട് വിജ്ഞാപനം പുറപ്പെടുവിക്കും.
അവിശ്വാസ പ്രമേയത്തിലൂടെ സമീറിനെ പുറത്താക്കി കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാനായിരുന്നു എൽ.ഡി.എഫ് നീക്കം. ഇരുമുന്നണികൾക്കും 27 സീറ്റുകള്‍ വീതം ഉള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം നിശ്ചയിക്കുന്നത് രാഗേഷിന്‍റെ നിലപാടാണ്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സി. സമീര്‍ ഡെപ്യൂട്ടി മേയറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.