മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കല്‍: ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്ക്

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്ക്. ബുധനാഴ്ച ചേരുന്ന യോഗം സ്കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമവശങ്ങളും ബാധ്യതയും ചര്‍ച്ച ചെയ്യും. മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാറിന്‍െറ അഭിമാനപ്രശ്നമായതിനാല്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്ന നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവര്‍. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.

ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സ്കൂള്‍ ഏറ്റെടുക്കുമ്പോഴുള്ള സാമ്പത്തിക-നിയമവശങ്ങള്‍ സര്‍ക്കാറിന് വെല്ലുവിളിയാണെന്നാണ് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നല്‍കിയ മുന്നറിയിപ്പ്. വിഷയത്തിലെ നിലപാട് സര്‍ക്കാര്‍ ബുധനാഴ്ച ഹൈകോടതിയെ അറിയിക്കും.
നിയമപ്രശ്നം മറികടക്കാനും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളെ സംരക്ഷിക്കാനും കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം മന്ത്രിസഭായോഗം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 12ന് ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ മന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്.

ജൂണ്‍ എട്ടിനകം സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈകോടതി നിര്‍ദേശം. അതിനാല്‍ ബുധനാഴ്ചതന്നെ സ്കൂള്‍ പൂട്ടാനുള്ള നടപടി ഉണ്ടാകും. ഇതില്‍ യുവജനസംഘടനകളും അധ്യാപകസംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. എ.ഇ.ഒ സ്കൂളില്‍ പ്രവേശിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്നാണ് സമരസമിതി നിലപാട്. നേരത്തേ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മാനേജര്‍ സ്കൂള്‍ കെട്ടിടം പൊളിച്ചപ്പോള്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയസമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സമരസമിതി പണപ്പിരിവ് നടത്തി കെട്ടിടം പുനര്‍നിര്‍മിച്ചു.

ചൊവ്വാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം ചേര്‍ന്ന മന്ത്രിമാരുടെ ഫ്രാക്ഷനില്‍ മലാപ്പറമ്പ് സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്തു. സ്കൂള്‍ ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന നിയമപ്രശ്നങ്ങളടക്കം ചര്‍ച്ച ചെയ്ത് ധാരണയിലത്തെിയതായാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.