ഇടുക്കി-നേര്യമംഗലം പാതയില്‍ ടാങ്കര്‍ മറിഞ്ഞു; 12 മണിക്കൂര്‍ ഗതാഗതം മുടങ്ങി

ചെറുതോണി: ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയില്‍ ചുരുളിക്കും കരിമ്പനുമിടയില്‍ അട്ടിക്കളത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് 12 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12നാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ റോഡരികിലെ പാറയില്‍ ഇടിച്ചു മറിയുകയായിരുന്നു. ഡ്രൈവര്‍ ആല്‍പ്പാറ സ്വദേശി സന്ദീപ് (22), കൊല്ലം സ്വദേശികളായ വിഷ്ണു (24), രതീഷ് (30) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് റോഡിലും പരിസരത്തും പെട്രോള്‍ ഒഴുകിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. കൊച്ചിയില്‍നിന്ന് തടിയമ്പാട്ടെ പമ്പിലേക്ക് ഇന്ധനവുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ 20,000 ലിറ്റര്‍ ഡീസലും പെട്രോളുമാണ് ടാങ്കറിലുണ്ടായിരുന്നത്. 6000 ലിറ്ററോളം ഇന്ധനം റോഡിലൂടെ ഒഴുകി സമീപത്തെ കൃഷിയിടത്തില്‍ പടര്‍ന്നു. പൊലീസും ഇടുക്കിയില്‍നിന്ന് ഫയര്‍ഫോഴ്സും രാത്രിതന്നെ സ്ഥലത്തത്തെി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപവാസികളെ പൊലീസ് വിളിച്ചുണര്‍ത്തി ഫോണ്‍ വഴിയും നേരിട്ടും വിവരം അറിയിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. രാത്രി മുതല്‍ വാഹനങ്ങള്‍ ചേലച്ചുവട്ടില്‍നിന്ന് പെരിയാര്‍വാലി-കരിമ്പന്‍ വഴി തിരിച്ചുവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.