സ്ഥാനാര്‍ഥി നിര്‍ണയം: ഡല്‍ഹിയിലെ ‘നാടകം’ അവമതിപ്പുണ്ടാക്കിയെന്ന്

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ നാടകം പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ദ്വിദിന ക്യാമ്പ് നിര്‍വാഹകസമിതിയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വോട്ട് ആകര്‍ഷിക്കാനുള്ള ഇടതുതന്ത്രവും ഭൂരിപക്ഷ സമുദായത്തിന്‍െറ വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം ഉണ്ടാക്കാനുള്ള ബി.ജെ.പി തന്ത്രവും നേരിടാന്‍ ആവശ്യമായ ഒരുക്കം കോണ്‍ഗ്രസിന് ഇല്ലായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.
 സിറ്റിങ് എം.എല്‍.എമാരെ മാറ്റുന്നെങ്കില്‍ ആറ് മാസം മുമ്പ് അറിയിക്കാമായിരുന്നെന്ന് എ.ടി. ജോര്‍ജ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുള്ള യാതൊരു മുന്നൊരുക്കവും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. കെ. ബാബു, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ് എന്നിവരെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെ ജനങ്ങളുടെ മുന്നില്‍ കളങ്കിതരായി ചിത്രീകരിച്ച കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നടപടി ക്രൂരമായിപ്പോയെന്നും കെ.സി. ജോസഫ് പറഞ്ഞു.

പാര്‍ട്ടി ന്യൂനപക്ഷസെല്‍ ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കും എ.കെ. ആന്‍റണിക്കുമെതിരെ ശക്തമായ നിലപാടെടുത്തു. അഭിപ്രായം പറയേണ്ട സന്ദര്‍ഭത്തില്‍ അതിന് തയാറാകാതെ ആന്‍റണി ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരായ കൊച്ചുമുഹമ്മദിന്‍െറ പരാമര്‍ശം ശരിയായില്ളെന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിപക്ഷംപോലും ഉന്നയിക്കാത്ത കുറപ്പെടുത്തലാണ് ഉണ്ടായതെന്നും ആര്യാടന്‍ പറഞ്ഞു.  യോഗം ഞായറാഴ്ച സമാപിക്കും. പാര്‍ട്ടിയെ സജീവമാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് ക്യാമ്പ് നിര്‍വാഹകസമിതി രൂപംനല്‍കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.