ശാദുലി, ശിബിലി, അൻസാർ നദ്‍വി
കോട്ടയം: 56 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അഹ്മദാബാദ് സ്ഫോടന കേസിൽ വധശിക്ഷ വിധി ഹൈകോടതി ശരിവെച്ചെങ്കിലും തുടക്കം മുതൽ ഉന്നയിക്കപ്പെട്ട സംശയങ്ങളുടെ ചുരുളഴിഞ്ഞില്ല.
ശിക്ഷിക്കപ്പെട്ട മലയാളികളടക്കമുള്ളവർക്ക് സംഭവവുമായി ഒരുബന്ധവുമില്ലെന്നും ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി എ. കരീം, സഹോദരൻ ശാദുലി എ. കരീം എന്നിവരുടെ പിതാവ് അബ്ദുൽ കരീം ചൂണ്ടിക്കാട്ടിയിരുന്നു. ആ സമയത്ത് ഷിബിലി മാലേഗാവ് സ്ഫോടനക്കേസിൽ ഹേമന്ദ് കർക്കരെയുടെ കസ്റ്റഡിയിൽ ആയിരുന്നു. സത്യസന്ധനായ ഹേമന്ദ് കർക്കരെ ഇവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് മറ്റാരോ ആണെന്നും ഇവർ ബലിയാടാക്കപ്പെടുകയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, വിചാരണകോടതി വിധിയിൽ കാര്യമായ തിരുത്തില്ലാതെയാണ് ഹൈകോടതിയും വിധിപുറപ്പെടുവിച്ചത്. ഇരകളുടെ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയിൽ മാത്രമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തിരുത്ത് കൽപിച്ചത്. വിചാരണ കോടതിയിലെ നടപടിക്രമങ്ങളിലെ പാകപ്പിഴകളടക്കം ചൂണ്ടിക്കാണിച്ച് പ്രതികൾ സമർപ്പിച്ച ഹരജിയിലെ പ്രധാനവാദമുഖങ്ങൾ കോടതി പരിഗണിച്ചില്ല. അതുകൊണ്ടുകൂടിയാണ്, വിചാരണകോടതിയുടെ ശിക്ഷാവിധിയിൽ യാതൊരു മാറ്റവുമില്ലാതെ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ശിബിലിയും ശാദുലിയും മലപ്പുറം സ്വദേശി ശറഫുദ്ദീനും ഉൾപ്പെടെ 38 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈകോടതി ശരിവെക്കുകയായിരുന്നു. 11 പ്രതികളുടെ ജീവപര്യന്തം തടവും ശരിവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു കോടതി ഒരേസമയം ഇത്രയും വലിയൊരു വിഭാഗം ആളുകൾക്ക് വധശിക്ഷ വിധിച്ച അപൂർവ കേസുകളിൽ ഒന്നാണിത്. കീഴ്കോടതി വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.
2008 ജൂലൈ 26ന് സന്ധ്യമയങ്ങുമ്പോഴാണ് ഗുജറാത്തിലെ ഏറ്റവുംവലിയ നഗരമായ അഹ്മദാബാദിനെ നടുക്കിയ സ്ഫോടനപരമ്പര ഉണ്ടായത്. വൈകീട്ട് 6.45നും 7.55നും ഇടയിലുള്ള 70 മിനിറ്റിൽ 14 ഇടങ്ങളിലായി 21 ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തലേദിവസം ബംഗളൂരുവിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് മുക്തമാകാത്ത രാജ്യം അഹ്മദാബാദിലെ വാർത്ത കേട്ട് നടുങ്ങി.
മണിക്കൂറുകൾക്കകം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇ-മെയിൽ സന്ദേശമെത്തി. അതുവരെ കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ പേരിലായിരുന്നു സന്ദേശം; ‘ഇന്ത്യൻ മുജാഹിദീൻ’. അവരുടെ ഉദ്ദേശ്യവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘2002ലെ ഗുജറാത്ത് വംശഹത്യക്കുള്ള പ്രതികാരം’. സൈക്കിളുകളിൽ ഘടിപ്പിച്ച ടിഫിൻ കാരിയറുകളിലാണ് കൂടുതൽ ബോംബുകളും സ്ഥാപിച്ചിരുന്നത്. അഹ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവിസ് ബസുകളും ലക്ഷ്യം വെക്കപ്പെട്ടു. രണ്ട് ആശുപത്രികൾക്കു സമീപവും ബോംബുകൾ പൊട്ടി.
ആദ്യഘട്ട സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ കൊണ്ടുവരുന്ന സമയത്തായിരുന്നു ഇവിടങ്ങളിലെ സ്ഫോടനം. 29 ബോംബുകൾ പൊട്ടാതെ ശേഷിച്ചു. മാധ്യമങ്ങൾക്ക് ലഭിച്ച ഇ-മെയിലുകളുടെയും സ്ഫോടകവസ്തുക്കളുടെയും തുമ്പ് പിടിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. ഇ-മെയിലിന്റെ ഉറവിടം തേടിയുള്ള തിരച്ചിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിലേക്ക് എത്തിച്ചു. പൊട്ടാത്ത സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കാറുകളും പ്രതികളിലേക്കുള്ള വഴിയായി. അന്വേഷണം യു.പിയിലേക്കും സൂറത്തിലേക്കും കേരളത്തിലേക്കും രാജസ്ഥാനിലേക്കും തമിഴ്നാട്ടിലേക്കും ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിച്ചു.
2009ൽ വിചാരണ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ 78 പേരായിരുന്നു പ്രതികൾ. അതിൽ 28 പേരെ കോടതി വെറുതെവിട്ടു. ആകെ പ്രതികളിൽ 18 പേരും ഗുജറാത്ത് സ്വദേശികളാണ്. 10 ഉത്തർപ്രദേശുകാർ. എട്ടു മലയാളികളും. ഇതിൽ മൂന്നുപേർക്കാണ് വധശിക്ഷ വിധിച്ചത്. വ
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി. 2027 മാർച്ച് 30നകം നഷ്ടപരിഹാര തുക വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. നേരത്തേ, വിചാരണക്കോടതി സ്ഫോടനങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക് 50,000, നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകാൻ ഉത്തരവിട്ടിരുന്നു.
കേസിൽ ആകെ 78 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ 49 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 28 പേരെ വെറുതെ വിടുകയും ചെയ്തു. ഒരാൾ മാപ്പുസാക്ഷിയാവുകയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. പ്രധാന ഗൂഢാലോചകരെന്ന് കോടതി കണ്ടെത്തിയ സിമി മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി, ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.