ശബരിമല മകരവിളക്കിന് ആന വേണ്ട; വാര്‍ഷിക ഉത്സവത്തിന് ഒന്നു മതി

കൊച്ചി: ശബരിമലയില്‍ മകരവിളക്കിന് ആനയെ ഒഴിവാക്കണമെന്ന് ഹൈകോടതി. വാര്‍ഷികോത്സവത്തിന് എഴുന്നള്ളത്തിന് ഒരു ആനയെ ഉപയോഗിച്ചാല്‍ മതിയെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ശബരിമലയില്‍ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെ നിലപാട് തേടിയശേഷമാണ് കോടതി ഉത്തരവ്.

മകരവിളക്കിന് ആനയെ ആവശ്യമില്ളെന്ന നിലപാടാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനരര് എന്നിവര്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍, വാര്‍ഷികോത്സവത്തിന് ആനയെ ഉപയോഗിക്കുന്നതിനെ ഒരാള്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിരഭിപ്രായമാണ് അറിയിച്ചത്.
തന്ത്രിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായ സാഹചര്യത്തിലാണ് വാര്‍ഷികോത്സവത്തിന് ഒരു ആനയെ  ഉപയോഗിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ശബരിമലയില്‍ ആനകളെ ഉപയോഗിക്കുന്നതില്‍ നിലവിലെ സ്ഥിതി തുടരണമെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും തന്ത്രിമാര്‍ വ്യക്തമായ നിലപാട് അറിയിച്ച സാഹചര്യത്തില്‍ ബോര്‍ഡിന്‍െറ അഭിപ്രായം കോടതി പരിഗണിച്ചില്ല. ശബരിമലയിലെ വിളക്കെഴുന്നള്ളിപ്പിനും ആറാട്ടിനും ആനകളെ എഴുന്നള്ളിക്കേണ്ടതുണ്ടോയെന്ന് നേരത്തേ ഹരജി പരിഗണിക്കവേ ഹൈകോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് തന്ത്രിമാര്‍ കോടതിയെ രേഖാമൂലം അറിയിച്ചത്.  മണ്ഡലകാലത്തിന്‍െറ ഭാഗമായി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന 68കാരിയായ തീര്‍ഥാടകയെ കുത്തിക്കൊന്നതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമുള്ള സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ടാണ് കോടതിയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.

വനത്തിനകത്തെ ക്ഷേത്രത്തില്‍ നാട്ടാനയെ എത്തിച്ച് ചടങ്ങ് നടത്തുന്നത് ആചാരാനുഷ്ഠാനങ്ങള്‍ ശരിയായി വിലയിരുത്തിയാണോയെന്ന് കോടതി ആരാഞ്ഞിരുന്നു. അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലുമുള്‍പ്പെടെ ആള്‍ക്കൂട്ടമുള്ളിടത്ത് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പലതവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ളെന്ന് കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.