തിരുവനന്തപുരം: സ്വതന്ത്രനായി പൂഞ്ഞാറിൽ നിന്ന് നിയമസഭയിൽ എത്തിയ പി.സി ജോർജ് സത്യപ്രതിജ്ഞയിലും വ്യത്യസ്തനായി. സഭാ നടുത്തളത്തിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കർ എസ്. ശർമ മുമ്പാകെ ദൈവനാമത്തിൽ സഗൗരവ പ്രതിജ്ഞയാണ് ജോർജ് ചെയ്തത്. ചില അംഗങ്ങൾ ദൈവനാമത്തിലും ചിലർ സഗൗരവത്തിലും പ്രതിജ്ഞ ചെയ്തപ്പോഴാണ് പി.സി ജോർജ് സഗൗരവം ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലിയത്.
നിയമസഭയിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പി.സി ജോർജ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ കാര്യങ്ങൾ പറയും. ഒരു മുന്നണിയുമായും ബന്ധമുണ്ടാകില്ല. സ്വതന്ത്രനായി തന്നെ നിലനിൽക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയാണ് നടക്കേണ്ടതെന്നും ജോർജ് വ്യക്തമാക്കി.
മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി നിയമസഭയിലെത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. പൂഞ്ഞാറിലെ ജനങ്ങളുടെ മനസ് കേരളത്തിലെ ശരാശരി ജനങ്ങളുടെ മനസാണ്. മൂന്നു മുന്നണികളുടെ തെറ്റുകൾക്കെതിരെ പ്രവർത്തിക്കാൻ ആളുവേണമെന്ന ജനങ്ങളുടെ ചിന്തയാണ് വൻ ഭൂരിപക്ഷത്തോടെയുള്ള തന്‍റെ വിജയമെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.