വിവാദ പ്രസംഗം: കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം ലഭിച്ചിട്ടില്ല- ഡി.ജി.പി

തിരുവനന്തപുരം: പയ്യന്നൂരിൽ നടത്തിയ വിവാദപ്രസംഗത്തിന്‍റെ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചില്ലെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്‍റ. ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ജി, അഭിഭാഷകർ എന്നിവരിൽ നിന്നുള്ള നിയമോപദേശത്തിൻെറയും സമാന സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തിൽ കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന് ഡി.ജി.പി തീരുമാനത്തിലെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ സ്തംഭിച്ചു നില്‍ക്കാതെ തിരിച്ചടിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചത്. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും തിരിച്ചറിയണം. ആര്‍.എസ്.എസ്. അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണെന്നും കോടിയേരി പറഞ്ഞിരുന്നു.

നിയമവാഴ്ചയെ വെല്ലുവിളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുർന്ന് പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം  പ്രത്യേക സംഘമായിരിക്കും പ്രസംഗം പരിശോധിക്കുക. വിഷയത്തില്‍ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കണോ എന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.